ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിൽ പുതിയ മിനിമം വേതന വർധന ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാരുടെ വേതനം മണിക്കൂറിന് 17.60 ഡോളറിൽ നിന്ന് 17.95 ഡോളറായാണ് പ്രവിശ്യ സർക്കാർ ഉയർത്തിയത്. പ്രതിവാരം 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരു സാധാരണ തൊഴിലാളിക്ക് ഇതിലൂടെ പ്രതിവർഷം 728 ഡോളറിന്റെ അധിക വരുമാനം ലഭിക്കും. കാനഡയിലെ വിലക്കയറ്റ നിരക്കിന് അനുസരിച്ചാണ് സർക്കാർ ഈ വേതന വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
പൊതുവായ മിനിമം വേതനത്തിനൊപ്പം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, വന്യജീവി ഗൈഡുകൾ എന്നിവരുടെ വേതനത്തിലും മാറ്റമുണ്ട്. വിദ്യാർത്ഥികളുടെ മണിക്കൂർ വേതനം 16.60 ഡോളറിൽ നിന്ന് 16.90 ഡോളറായും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടേത് 19.35 ഡോളറിൽ നിന്ന് 19.70 ഡോളറായും ഉയരും. കൂടാതെ ഗൈഡുകൾക്കുള്ള പ്രതിദിന വേതന നിരക്കിലും ആനുപാതികമായ വർധനവ് വരുത്തിയിട്ടുണ്ട്. ആഴ്ചയിൽ 44 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കുള്ള ഓവർടൈം വേതനം ഇനി മുതൽ മണിക്കൂറിന് 26.93 ഡോളറായിരിക്കും.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
കഴിഞ്ഞ ഏപ്രിൽ ഒന്നിന് തന്നെ തൊഴിൽ മന്ത്രാലയം ഈ തുക സ്ഥിരീകരിച്ചിരുന്നതിനാൽ തൊഴിലുടമകൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സമയം ലഭിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയയ്ക്ക് തൊട്ടുപിന്നിലായി കാനഡയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന രണ്ടാമത്തെ പ്രവിശ്യയായി ഒന്റാറിയോ ഇതോടെ മാറും. തൊഴിലാളികൾക്ക് ഈ സാമ്പത്തിക ആശ്വാസം ലഭിക്കുമ്പോഴും ടൊറന്റോ പോലുള്ള നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. അടുത്ത വേതന നിരക്ക് പുതുക്കൽ 2027 ഒക്ടോബർ ഒന്നിനായിരിക്കും നടക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









