സസ്‌കാച്ചെവാൻ; സസ്‌കാച്ചെവാനിൽ തെരുവിൽ കഴിയുന്നവർക്കുള്ള സഹായം വർധിപ്പിക്കണമെന്ന ആവശ്യവുമായി സന്നദ്ധപ്രവർത്തകർ രംഗത്ത്. അഞ്ച് വർഷത്തിലേറെയായി സ്വന്തം സമയം ചെലവഴിച്ച് തെരുവിൽ കഴിയുന്നവർക്ക് കുടിവെള്ളം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്യുന്ന ഫ്രാൻ ഫോർസ്‌ബർഗ്, ഈ ഉത്തരവാദിത്വം സന്നദ്ധസംഘടനകൾക്ക് മാത്രം വിട്ടുനിൽക്കാതെ പ്രവിശ്യാ സർക്കാർ കൂടുതൽ സജീവമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
കടുത്ത ചൂട് അനുഭവപ്പെട്ട ഞായറാഴ്ച മാത്രം അവരുടെ സംഘം ഏകദേശം 600 കുപ്പി കുടിവെള്ളം വിതരണം ചെയ്തതായും, ഈ വർഷം വസന്തകാലം മുതൽ സഹായം തേടുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതായും അവർ പറഞ്ഞു. ഫോർസ്‌ബർഗിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ഫീഡ് ദ പീപ്പിൾ’ എന്ന സന്നദ്ധസംഘടന എല്ലാ ഞായറാഴ്ചയും സസ്‌കാറ്റൂണിലെ 20-ാം സ്ട്രീറ്റിനും അവന്യൂ പി-ക്കും സമീപം ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നു. ജൂൺ മാസത്തിലെ നാല് ഞായറാഴ്ചകളിലായി മാത്രം ഏകദേശം 2,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി സംഘം അറിയിച്ചു.
തെരുവിൽ കഴിയുന്നവരുടെ യഥാർത്ഥ സാഹചര്യം നേരിൽ കണ്ട് വിലയിരുത്താനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും സർക്കാർ പ്രതിനിധികൾ സ്ഥലത്തെത്തണമെന്ന് ഫോർസ്‌ബർഗ് അഭ്യർഥിച്ചു. അതേസമയം, ഭവനരഹിതരിൽ പലരും ലഹരി ഉപയോഗവും മാനസികാരോഗ്യ പ്രശ്നങ്ങളും നേരിടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സാമൂഹിക സേവന മന്ത്രി ടെറി ജെൻസൺ പ്രതികരിച്ചു.
വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ചികിത്സയും സ്ഥിരതാമസവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്വവും പ്രവിശ്യാ സർക്കാരിനാണെന്നും, മുനിസിപ്പാലിറ്റികളുടെയോ സന്നദ്ധസംഘടനകളുടെയോ ചുമലിലേക്ക് അത് മാറ്റിവെക്കാനാകില്ലെന്നും എൻഡിപി എംഎൽഎ ലെറോയ് ലാലിബെർട്ടെ വിമർശിച്ചു.
Homelessness crisis worsens in Saskatchewan; volunteers call for urgent government intervention.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






