സാസ്‌കാറ്റൂൺ: സാസ്‌കാറ്റൂണിൽ വാഹന ഉടമകളെയും കർഷകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ഇന്ധനവിലയിൽ വൻ വർധനവ്. വ്യാഴാഴ്ച രാവിലെ മുതൽ നഗരത്തിലെ ഭൂരിഭാഗം സർവീസ് സ്റ്റേഷനുകളിലും ലിറ്ററിന് 20 സെന്റ് വരെയാണ് വർധിച്ചത്. ഒറ്റയടിയുണ്ടായ ഈ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും വരാനിരിക്കുന്ന കൃഷിയിറക്കൽ സീസണിനെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ബുധനാഴ്ച രാവിലെ ലിറ്ററിന് 1.69 ഡോളർ നിരക്കിൽ വിൽപന നടത്തിയിരുന്ന ഇന്ധനത്തിന് വ്യാഴാഴ്ച പത്തുമണിയോടെ പലയിടങ്ങളിലും 1.89 ഡോളറായി ഉയർന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ ഇന്ധനവില കൂടി വർധിച്ചത് താങ്ങാനാവില്ലെന്ന് നഗരവാസികൾ പ്രതികരിച്ചു. നഗരത്തിന് പുറത്ത് താമസിക്കുന്നവർക്ക് ജോലി ആവശ്യങ്ങൾക്കും മറ്റുമായി സാസ്‌കാറ്റൂണിലെത്തി മടങ്ങുന്നതിന് മാത്രം വൻതുക അധികമായി ചിലവാക്കേണ്ടി വരുന്നു. ഇതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കിയും ജോലികൾ ഒരുമിച്ച് ക്രമീകരിച്ചും ഇന്ധന ചിലവ് കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ.
കർഷകരെ സംബന്ധിച്ചിടത്തോളം ഈ വിലവർധനവ് ഇരുട്ടടിയാണ്. വിത്തുകളും വളങ്ങളും മുൻകൂട്ടി വാങ്ങി ശേഖരിക്കാൻ സാധിക്കുമെങ്കിലും, ഇന്ധനം അന്നന്നത്തെ വിലയ്ക്ക് വാങ്ങേണ്ടി വരുന്നത് വലിയ തിരിച്ചടിയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം വൈകിപ്പോയ കൃഷിയിറക്കൽ ജോലികൾ ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.
ട്രാക്ടറുകളും മറ്റ് കാർഷിക യന്ത്രങ്ങളും പ്രവർത്തിപ്പിക്കാൻ വൻതോതിൽ ഇന്ധനം ആവശ്യമായതിനാൽ, കർഷകരുടെ ഉൽപ്പാദന ചിലവ് ഇത്തവണ ഗണ്യമായി വർധിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് സസ്‌കാച്ചുവനിലെ അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ് പ്രൊഫസർ സ്റ്റുവർട്ട് സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാർഷിക മേഖലയിൽ ചില ശുഭസൂചനകളും നിലനിൽക്കുന്നുണ്ട്. ചൈന കനോലയുടെ ഇറക്കുമതി നികുതി 14.9 ശതമാനമായി കുറച്ചത് സസ്‌കാച്ചുവനിലെ കർഷകർക്ക് നേട്ടമായേക്കും. വിളവെടുപ്പ് കാലത്ത് മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഇപ്പോൾ കോടിക്കണക്കിന് രൂപ കൃഷിയിടങ്ങളിൽ നിക്ഷേപിക്കുന്നത്. എന്നാൽ ഇന്ധനവിലയിലെ ഈ അസ്ഥിരത വരുംദിവസങ്ങളിൽ വിപണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണകൂടവും പൊതുജനങ്ങളും.
Fuel prices soar in Saskatoon; 20 cents increase in a single day; people concerned
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




