ബ്രിട്ടീഷ് കൊളംബിയ; സൗത്ത് കോസ്റ്റ് മേഖലയിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും. സംഭവത്തിനെ തുടർന്ന് ജനജീവിതവും, യാത്രാസംവിധാനങ്ങളും സ്തംഭിച്ചു. ശക്തമായ ന്യൂനമർദ്ദമാണ് മേഖലയിൽ വൻ ഇടിമിന്നലിനും കനത്ത മഴയ്ക്കും കാരണമായത്. ഈ പ്രകൃതിക്ഷോഭത്തിൽ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെടുകയും മേഖലയിലുടനീളം ഗതാഗത കുരുക്കും വൈദ്യുതി തടസ്സവും നേരിടുകയും ചെയ്തു.

വൻകൂവർ, റിച്ച്മണ്ട് മേഖലകളിലായിരുന്നു മിന്നലുകൾ കൂടുതലായി കാണപ്പെട്ടത്. മിന്നൽ ഭീഷണിയെ തുടർന്ന് ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച പുലർച്ചെ 3 മണി വരെ വാൻകൂവർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ലാൻഡ് ചെയ്ത വിമാനങ്ങൾക്ക് പോലും ഗേറ്റുകളിലേക്ക് മാറാൻ സാധിച്ചില്ല. വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കൂടാതെ പേംബർടൺ, കരിബൂ നദീതടങ്ങളിൽ കനത്ത മഴ കാരണം പ്രളയ മുന്നറിയിപ്പ് നൽകുകയും, ഹൈവേ 99 അടച്ചിടാൻ സാധ്യതയുണ്ടെന്ന യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രദേശത്ത് 3,800-ലധികം വീടുകളിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെങ്കിലും ഞായറാഴ്ചയും നിരവധി സർവീസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് ഭരണകൂടം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




