ബ്രിട്ടീഷ് കൊളംബിയ; കാട്ടുതീയുടെ ഭീതിജനകമായ ഓർമ്മകളിൽ നിന്ന് മുക്തി നേടി സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് പിന്തുണയുമായി മാതാപിതാക്കളും സ്കൂളുകളും ബ്രിട്ടീഷ് കൊളംബിയയിലെ സമർലൻഡ് സമൂഹവും. കാട്ടുതീയെ തുടർന്ന് വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നത് പതിനായിരക്കണക്കിന് ആളുകൾക്കാണ്. ഇതിൽ ഉൾപ്പെട്ടുപോയ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പ്രദേശത്ത് സജീവമായി നടക്കുകയാണ്.
കാട്ടുതീയുടെ ഭീഷണി മാറി ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലെത്തിയ നാലു വയസ്സുകാരി വില്ലോ എന്ന പെൺകുട്ടി തന്റെ അനുഭവങ്ങൾ ചിത്രരചനയിലൂടെ പങ്കുവെച്ചത് പ്രദേശവാസികളുടെ ശ്രദ്ധ നേടി. ഓറഞ്ച് നിറത്തിലുള്ള തീജ്വാലകൾക്ക് നടുവിൽ നിൽക്കുന്ന വരയും അതിനൊപ്പം “NO” (വേണ്ട) എന്ന് പലതവണ എഴുതിയതുമായ ചിത്രം വരച്ചാണ് കുട്ടി തന്റെ ഭയം പ്രകടിപ്പിച്ചത്. “തീ അണയണമെന്നും ആ നിമിഷങ്ങൾ എത്രത്തോളം ഭയാനകമായിരുന്നുവെന്നും കാണിക്കാനുള്ള അവളുടെ വഴിയായിരുന്നു ഇതെന്ന് കുഞ്ഞിന്റെ അമ്മയും സമർലൻഡിലെ ഡെപ്യൂട്ടി മേയറുമായ എറിൻ ട്രെയിനർ പറയുന്നു.
READ ALSO ; നാടുകടത്തലിന്റെ വക്കിലും കാനഡയോട് നന്ദി!; റോമാന്റെ 29 വർഷത്തെ ജീവിതം നിയമക്കുരുക്കിൽ
കളികളിലൂടെയും അവരുടെ വരകളിലൂടെയുമാണ് കുട്ടികൾ ഇത്തരം വലിയ ആഘാതങ്ങളെ പ്രോസസ്സ് ചെയ്യുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ചൈൽഡ് ഹുഡ് എഡ്യൂക്കേഷൻ അധ്യാപികയായ നെഗാർ ഖോദാറഹ്മി വ്യക്തമാക്കുന്നു. വീടും ചുറ്റുപാടുമാണ് കുട്ടികളുടെ ഏറ്റവും വലിയ സുരക്ഷിതകേന്ദ്രം. അത് നഷ്ടപ്പെടുന്നത് കുട്ടികളിൽ വലിയ ആശങ്കയും പെരുമാറ്റ മാറ്റങ്ങളും ഉണ്ടാക്കാം. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികളോട് കാര്യങ്ങൾ തുറന്നു പറയുന്നതോടൊപ്പം, ഭാവിയിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രതീക്ഷ നൽകുകയാണ് വേണ്ടതെന്ന് അവർ കൂട്ടിച്ചേർത്തു.
സമർലൻഡിലും ഒകനാഗൻ-സിമിൽകാമീൻ റീജിയണൽ ഡിസ്ട്രിക്റ്റിലുമായി 150-ഓളം വീടുകൾ ഈ കാട്ടുതീയിൽ നശിച്ചിരുന്നു. അടിയന്തര സാഹചര്യത്തിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകാൻ പെന്റിക്റ്റണിൽ പ്രത്യേക ‘കംഫർട്ട് സെന്ററുകൾ’ പ്രവർത്തനം ആരംഭിച്ചിരുന്നു. സെപ്റ്റംബർ 8-ന് സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുമെന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ടോഡ് മാനുവൽ അറിയിച്ചു.
സ്കൂളുകളിൽ കൗൺസിലിംഗ് സേവനങ്ങളും അധിക കായിക വിനോദങ്ങളും ലഭ്യമാക്കാൻ പദ്ധതിയിടുന്നുണ്ട്. കൂടാതെ, പ്രദേശത്തെ പാർക്കുകളിലെയും കളിക്കളങ്ങളിലെയും ചാരവും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുള്ള നടപടികൾ തദ്ദേശ ഭരണകൂടം പൂർത്തിയാക്കിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





