വാഷിങ്ടൺ: റഷ്യയുടെ ഊർജമേഖല, ധനകാര്യ സ്ഥാപനങ്ങൾ, ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്’ എന്നിവ ലക്ഷ്യമിട്ട് യുഎസ് ജനപ്രതിനിധി സഭ വിപുലമായ ഉപരോധ പാക്കേജ് പാസാക്കി. 262നെതിരെ 159 വോട്ടുകൾക്കാണ് ബിൽ പാസായത്. ‘ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന പേരിലുള്ള ബിൽ ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഗണനയ്ക്കാണ്. ട്രംപ് ബിൽ ഒപ്പിട്ട് നിയമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സായ ഊർജ വ്യാപാരത്തിന് നിയന്ത്രണം ശക്തമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
റഷ്യൻ ധനകാര്യ ശൃംഖലകൾക്കും പാശ്ചാത്യ ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണ കടത്തുന്ന കപ്പലുകൾക്കും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. റഷ്യൻ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാരിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്കാണ് ഈ തീരുവ ബാധകമാക്കാൻ പ്രസിഡന്റിന് അധികാരം ലഭിക്കുക.
റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവായ ഇന്ത്യയും ഇതോടെ യുഎസ് നടപടിയുടെ പരിധിയിൽ വരാൻ സാധ്യതയുണ്ട്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പാശ്ചാത്യ ഉപരോധങ്ങൾ റഷ്യയുടെ പരമ്പരാഗത വിപണികളെ ബാധിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ലഭിച്ച റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യൻ റിഫൈനറികൾ ഗണ്യമായി വർധിപ്പിച്ചിരുന്നു. റഷ്യൻ എണ്ണ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിലെ പ്രധാന ഘടകമായി മാറുകയും ചെയ്തു. റഷ്യൻ എണ്ണയുടെ മറ്റൊരു പ്രധാന ഉപഭോക്താവായ ചൈനയ്ക്കും സമാനമായ തീരുവ ഭീഷണിയുണ്ട്. എന്നാൽ റഷ്യൻ ഊർജ ഇറക്കുമതി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് പരിമിതമായ ഇളവുകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇന്ത്യയെ ബാധിക്കുന്ന തരത്തിൽ വ്യവസ്ഥ നടപ്പാക്കണമോ എന്നത് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
അതേസമയം, ബില്ലിൽ ഇറാനെതിരായ നിലവിലെ യുഎസ് ഉപരോധം അഞ്ച് വർഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനും ബില്ലിന് കൂടുതൽ പിന്തുണ നേടുന്നതിനുമാണ് ഇറാൻ സംബന്ധിച്ച വ്യവസ്ഥകൾ പാക്കേജിൽ ഉൾപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ ഊർജം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മാത്രമല്ല, ആഗോള ഊർജവ്യാപാരത്തിനും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകാം. വ്യാപാര പങ്കാളികളുമായുള്ള ബന്ധത്തിൽ സമ്മർദം വർധിക്കാനും ഊർജവിലയിലും വിതരണ ശൃംഖലകളിലും അനിശ്ചിതത്വം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ബില്ലിന് ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ എതിർപ്പും നേരിട്ടു. റഷ്യക്കെതിരെ ശക്തമായ സമ്മർദം വേണമെന്ന നിലപാട് അംഗീകരിച്ചെങ്കിലും പ്രസിഡന്റിന് വ്യാപകമായ തീരുവ അധികാരം നൽകുന്നതിനെ അവർ എതിർത്തു. അധികാരത്തിന്റെ വിശാലമായ വിനിയോഗം വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും പ്രധാന വ്യാപാര പങ്കാളികളുമായുള്ള ബന്ധത്തെ ബാധിക്കുകയും ചെയ്യുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ എതിർപ്പുകൾക്കിടയിലും ബിൽ സഭയിൽ ആവശ്യമായ ഉഭയകക്ഷി പിന്തുണ നേടി. റഷ്യക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് നിയമനിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സഭയിലെ നടപടികൾ പൂർത്തിയായതോടെ ബിൽ ട്രംപിന്റെ മുന്നിലാണ്, അദ്ദേഹം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








