സിയോൾ: ഉത്തരകൊറിയയുടെ ആണവായുധ പദ്ധതിയെ വിമർശിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) പ്രമേയം പാസാക്കിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവശക്തി പദവി ഇനി മാറ്റാനാകാത്തതാണെന്നും ആണവ പ്രതിരോധ ശേഷിയാണ് അതിന് പിന്നിലെന്നും ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
IAEA ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ആരോപിച്ചു. ഏജൻസിയുടെ പക്ഷപാതപരമായ സമീപനവും ഇരട്ടത്താപ്പുമാണ് അന്താരാഷ്ട്ര ആണവ വ്യാപന സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുന്നതെന്ന് ശനിയാഴ്ച സർക്കാർ മാധ്യമമായ കെസിഎൻഎ പുറത്തുവിട്ട പ്രസ്താവനയിൽ അവർ പറഞ്ഞു.
അമേരിക്കയുടെ ‘വ്യക്തമായ ആണവവ്യാപന പ്രവർത്തനങ്ങൾ’ക്കും ദക്ഷിണ കൊറിയയുടെ ആണവ അന്തർവാഹിനി കൊണ്ടുവരാനുള്ള പദ്ധതിക്കും ഐഎഇഎ കണ്ണടച്ചതായി കിം യോ ജോങ് കുറ്റപ്പെടുത്തി. അതേസമയം, ഉത്തരകൊറിയയുടെ ‘സ്വയം പ്രതിരോധത്തിനായുള്ള നിയമാനുസൃത ആണവ പ്രവർത്തനങ്ങൾ’ക്കെതിരെ പ്രമേയം നിർബന്ധപൂർവം പാസാക്കിയെന്നും അവർ ആരോപിച്ചു.
ഇതിനിടെ, കിം ജോങ് ഉൻ ഈ ആഴ്ച പ്രധാന ആയുധനിർമാണ ഫാക്ടറികളിൽ മൂന്ന് ദിവസത്തെ പരിശോധന നടത്തിയതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെ എല്ലാ ഘടകങ്ങളും നവീകരിക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെ ഘടനയിലും പ്രവർത്തനരീതികളിലും ‘കാര്യമായ മാറ്റം’ കൊണ്ടുവരുന്നതായി കിം പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കി. 2024ൽ റഷ്യയുമായി പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചതിന് ശേഷം റഷ്യയുടെ സഹായത്തോടെ ഉത്തരകൊറിയ സൈന്യത്തെ നവീകരിക്കുകയാണെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയൻ സൈനികർക്ക് ലഭിച്ച പോരാട്ട പരിചയവും ഈ നീക്കത്തിന് സഹായകമായിട്ടുണ്ടെന്നാണ് അവരുടെ അഭിപ്രായം.
വെള്ളിയാഴ്ച പ്യോങ്യാങ്ങിൽ നടന്ന പ്രചാരണ പ്രവർത്തകരുടെ പരിശീലന പരിപാടിയിലും കിം ജോങ് ഉൻ പ്രസംഗിച്ചു. ആധുനിക ‘ആശയപരമായ യുദ്ധം’ പഴയ രീതികൾ ആവർത്തിക്കുന്നതിന് പകരം നൂതനവും സർഗാത്മകവും ശക്തവുമായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








