വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ആകെ പൊതുകടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ പിന്നിട്ടു. സോഷ്യൽ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾക്കായുള്ള ഭീമമായ ചെലവുകളും വർധിച്ച പലിശനിരക്കുമാണ് രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. ആദായനികുതി ഇളവുകൾ മൂലമുണ്ടായ വരുമാനനഷ്ടവും കടബാധ്യത കുത്തനെ ഉയരാൻ കാരണമായി.
പത്ത് വർഷത്തിനിടെ ഇരട്ടിയിലധികം വർധന
ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച വരെയുള്ള യുഎസിന്റെ ആകെ പൊതുകടം 40.047 ട്രില്യൺ ഡോളറാണ്. ഇതിൽ 32.266 ട്രില്യൺ ഡോളർ പൊതുജനങ്ങളിൽ നിന്നുള്ള കടപ്പത്രങ്ങളും (ട്രഷറി സെക്യൂരിറ്റീസ്), 7.782 ട്രില്യൺ ഡോളർ സർക്കാരിന്റെ ആഭ്യന്തര കടങ്ങളുമാണ്. 2017 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് ആദ്യമായി അധികാരമേൽക്കുമ്പോൾ 19.95 ട്രില്യൺ ഡോളറായിരുന്നു അമേരിക്കയുടെ ആകെ കടം. വെറും പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ കടം ഇരട്ടിയിലധികമായി വർധിച്ചുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ട്രംപിന്റെയും ബൈഡന്റെയും ഭരണകാലത്തെ കടബാധ്യത
കോവിഡ് മഹാമാരി നേരിടാൻ ട്രംപ്, ബൈഡൻ ഭരണകൂടങ്ങൾ കൈക്കൊണ്ട അടിയന്തര സാമ്പത്തിക നടപടികളാണ് ബാധ്യത കുത്തനെ കൂട്ടിയത്. ആകെ കടത്തിന്റെ മൂന്നിലൊന്നും ഈ കാലയളവിലെടുത്ത വായ്പകളാണ്. ഡൊണാൾഡ് ട്രംപിന്റെ രണ്ട് ഭരണകാലയളവുകളിലായി 11.6 ട്രില്യൺ ഡോളറിന്റെ വർധനവാണ് കടത്തിലുണ്ടായത്. ഒന്നാം ഊഴത്തിൽ 7.8 ട്രില്യൺ ഡോളറും, 2025 ജനുവരിയിൽ രണ്ടാമതും അധികാരമേറ്റ ശേഷം ഇതുവരെ 3.8 ട്രില്യൺ ഡോളറുമാണ് വർധിച്ചത്. ജോ ബൈഡന്റെ നാല് വർഷത്തെ ഭരണത്തിനിടെ 8.4 ട്രില്യൺ ഡോളറിന്റെ കടബാധ്യതയുമുണ്ടായി.
അഞ്ച് മാസം കൊണ്ട് ഒരു ട്രില്യൺ ഡോളറിന്റെ വർധന
സാമ്പത്തിക നിരീക്ഷക സംഘടനയായ ‘കമ്മിറ്റി ഫോർ എ റെസ്പോൺസിബിൾ ഫെഡറൽ ബജറ്റി’ന്റെ നിരീക്ഷണപ്രകാരം, കടം 39 ട്രില്യണിൽ നിന്ന് 40 ട്രില്യണിലെത്താൻ അഞ്ച് മാസത്തിൽ താഴെ സമയം മാത്രമേ വേണ്ടിവന്നിട്ടുള്ളൂ. അമേരിക്കൻ ചരിത്രത്തിൽ കടം ആദ്യമായി ഒരു ട്രില്യൺ ഡോളറിലെത്താൻ 1981 വരെ സമയമെടുത്തെങ്കിൽ, കഴിഞ്ഞ 20 വർഷത്തിനിടെ ഇത് നാലിരട്ടിയായാണ് ഉയർന്നത്. അടിയന്തരമായി ചെലവുകൾ ചുരുക്കുകയോ നികുതി വർധിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ബജറ്റ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Also Read : നയാഗ്ര ഹെൽത്തിന് അര മില്യൺ ഡോളറിന്റെ കൈത്താങ്ങ്: മാതൃകയായി ഇന്ത്യൻ കുടുംബം
പ്രതിരോധ ബജറ്റിനേക്കാൾ ഉയർന്ന പലിശച്ചെലവ്
വർധിച്ചുവരുന്ന കടബാധ്യതയെത്തുടർന്ന് ബോണ്ട് മാർക്കറ്റിൽ വലിയ വ്യതിയാനങ്ങൾ ദൃശ്യമാകുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. പലിശനിരക്കുകൾ കുറയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ജൂലൈയിൽ മാത്രം 432 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മി ഉണ്ടായതായാണ് ട്രഷറി ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്യുന്നത്. പെൻഷൻ, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾ വർധിച്ചതും കടത്തിന്റെ പലിശ ഇനത്തിൽ മാത്രം 1.1 ട്രില്യൺ ഡോളർ നൽകേണ്ടി വന്നതുമാണ് രാജ്യത്തിന് വലിയ തിരിച്ചടിയാകുന്നത്. ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതത്തേക്കാൾ കൂടുതൽ തുക കടത്തിന്റെ പലിശ തിരിച്ചടയ്ക്കാൻ അമേരിക്കയ്ക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




