വാഷിംഗ്‌ടൺ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പരമാധികാര രാജ്യങ്ങളെ മുഴുവൻ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ ഭൂപടം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് AI ഉപയോഗിച്ച് തയ്യാറാക്കിയ ഈ വിവാദ ചിത്രം ട്രംപ് പങ്കുവെച്ചത്.

കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ്, ക്യൂബ എന്നിവയുൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 23 പരമാധികാര രാജ്യങ്ങളെയും അമേരിക്കൻ പതാക കൊണ്ട് മൂടിയ നിലയിലാണ് ഭൂപടത്തിലുള്ളത്. ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന് പുറമെ ജമൈക്ക, ഹെയ്തി, പ്യൂർട്ടോ റിക്കോ തുടങ്ങിയ കരീബിയൻ രാജ്യങ്ങളും ചിത്രത്തിൽ അമേരിക്കയുടെ ഭാഗമാണ്. ഔദ്യോഗിക നയപ്രഖ്യാപനങ്ങളോ അടിക്കുറിപ്പുകളോ ഇല്ലാതെയാണ് ചിത്രം പോസ്റ്റ് ചെയ്തതെങ്കിലും അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര വിവാദങ്ങൾക്ക് ഇത് തിരികൊളുത്തിക്കഴിഞ്ഞു. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്നും ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്നും മുൻപ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് പുതിയ ഭൂപടവും എത്തിയിരിക്കുന്നത്.
ഭൂപട വിവാദത്തിന് പുറമെ, യുഎസ് സംസ്ഥാനമായ ‘ന്യൂ മെക്സിക്കോ’യുടെ പേര് മാറ്റണമെന്ന വാദവും ട്രംപ് ഉയർത്തിയിട്ടുണ്ട്. ‘മെക്സിക്കോ’ എന്ന ഭാഗം വെട്ടിമാറ്റി സംസ്ഥാനത്തിന് ‘ന്യൂ അമേരിക്ക’ എന്ന് പേരിടണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഈ മാറ്റം സംസ്ഥാനത്തിന് കൂടുതൽ അന്തസ്സ് നൽകുമെന്നും ട്രംപ് കുറിച്ചു. എന്നാൽ, ട്രംപിന്റെ നിർദേശത്തെ ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലുജാൻ ഗ്രിഷാം ശക്തമായി എതിർത്തു. അമേരിക്ക എന്ന രാജ്യം രൂപീകൃതമാകുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് ഈ പേരുണ്ടെന്നും ഒരു പ്രസിഡന്റിന് സമൂഹമാധ്യമങ്ങളിലൂടെയോ എക്സിക്യൂട്ടീവ് ഓർഡറിലൂടെയോ മാത്രം സംസ്ഥാനത്തിന്റെ പേര് മാറ്റാനാകില്ലെന്നും അവർ വ്യക്തമാക്കി.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം പേരുകൾ മാറ്റുന്നതിൽ ട്രംപ് പ്രത്യേക താല്പര്യം കാണിക്കുന്നുണ്ട്. നേരത്തെ ഒന്റാറിയോ തടാകത്തെ ‘ലേക്ക് അമേരിക്ക’ എന്നും മെക്സിക്കൻ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും അദ്ദേഹം പുനർനാമകരണം ചെയ്തിരുന്നു. മെക്സിക്കോയും കാനഡയും ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും, ആപ്പിൾ മാപ്പ് പോലുള്ള പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ യുഎസ് ഉപയോക്താക്കൾക്കായി ഈ പുതിയ പേരുകൾ ഉൾപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ട്രംപിന്റെ ഇത്തരം നീക്കങ്ങൾ കേവലം രാഷ്ട്രീയ അഭ്യാസമായി തള്ളിക്കളയാനാകില്ലെന്നും, മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അന്താരാഷ്ട്ര സുരക്ഷാ-വ്യാപാര ബന്ധങ്ങളെ സാരമായി ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








