വാങ്കൂവർ: കമ്പനിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏകദേശം ഒമ്പതരക്കോടി രൂപയുടെ (1.1 മില്യൺ കനേഡിയൻ ഡോളർ) തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുൻ ഉയർന്ന ഉദ്യോഗസ്ഥനെതിരെ നിയമനടപടിയുമായി കനേഡിയൻ ടെലികോം ഭീമനായ ‘ടെലസ്’. 2015 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയിൽ കമ്പനി ഹർജി നൽകിയത്. വൻതുക തിരിച്ചുകിട്ടണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ടെലസിന്റെ ആവശ്യം.
സാധനങ്ങൾ വാങ്ങുന്നതിനും ബജറ്റുകൾ കൈകാര്യം ചെയ്യുന്നതിനും ചുമതലയുണ്ടായിരുന്ന ഇയാൾ, 2020 മുതലാണ് ക്രമക്കേട് തുടങ്ങിയതെന്ന് കമ്പനി ആരോപിക്കുന്നു. കമ്പനിയുടെ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ച ആമസോൺ അക്കൗണ്ട് വഴി സാധനങ്ങൾ ഓർഡർ ചെയ്യാൻ ഇയാൾ മറ്റ് ജീവനക്കാരെ ചട്ടവിരുദ്ധമായി ചുമതലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ ഹോം തിയേറ്റർ സിസ്റ്റം, റഫ്രിജറേറ്റർ, ഡിഷ്‌വാഷർ, ക്യാമറകൾ തുടങ്ങി 2,500-ലധികം സാധനങ്ങൾ വാങ്ങി കൂട്ടിയതായും ഇതിൽ ചിലത് മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മറിച്ചുവിറ്റ് ഇയാൾ പണമാക്കിയെന്നുമാണ് ഹർജിയിലുള്ളത്.
പരിശോധനയിൽ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതോടെ കഴിഞ ഓഗസ്റ്റ് 13-ന് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കി. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട മുഴുവൻ തുകയും കേസ് നടത്തിപ്പ് ചെലവും നഷ്ടപരിഹാരമായി ഈടാക്കി നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോടതി നോട്ടീസ് നൽകിയെങ്കിലും ഹർജിയിലെ ആരോപണങ്ങൾ ഇതുവരെ നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









