വാഷിങ്ടൺ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങളിലെ വിവരങ്ങൾ ചോർത്തി പ്രവചന വിപണിയിൽ അനധികൃത ഓഹരി വ്യാപാരം നടത്തിയ മുൻ വൈറ്റ് ഹൗസ് ജീവനക്കാരന് വൻ തുക പിഴ. വൈറ്റ് ഹൗസിലെ മുൻ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററായ ഗബ്രിയേൽ പെരേസിനാണ് യു.എസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിങ് കമ്മീഷൻ (സി.എഫ്.ടി.സി) 1,72,539 ഡോളർ പിഴയും മറ്റ് ശിക്ഷാ നടപടികളും വിധിച്ചത്. 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംഭവം നടന്നത്.
അനധികൃത വ്യാപാരത്തിലൂടെ നേടിയ 1,07,539.02 ഡോളർ ലാഭം തിരികെ നൽകാനും 65,000 ഡോളർ സിവിൽ പിഴയൊടുക്കാനുമാണ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ മൂന്ന് വർഷത്തേക്ക് വ്യാപാരത്തിൽ ഏർപ്പെടുന്നതിൽ വിലക്കും കമ്മോഡിറ്റി എക്സ്ചേഞ്ച് ആക്ടും സി.എഫ്.ടി.സി ചട്ടങ്ങളും ലംഘിക്കുന്നതിൽ നിന്ന് പിന്മാറാനും പെരേസ് സമ്മതിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിച്ചതിനാലാണ് പിഴത്തുക ഗണ്യമായി കുറച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ട്രംപിന്റെ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളെ അടിസ്ഥാനമാക്കി ‘Kalshi’ എന്ന പ്രവചന വിപണി പ്ലാറ്റ്ഫോമിലാണ് ഇയാൾ നിയമവിരുദ്ധ കരാറുകൾ വ്യാപാരം ചെയ്തത്. പ്രസംഗങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ ഇതിലെ വിവരങ്ങൾ ലഭിച്ച ഇയാൾ, ഈ രഹസ്യ വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഫെഡറൽ സർവീസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണത്തിന് സഹായിച്ച ‘കാൽഷി എക്സി’ന്റെ നടപടിയെയും കമ്മീഷൻ അഭിനന്ദിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




