വാഷിംഗ്ടൺ: കാനഡയ്ക്കെതിരെ കടുത്ത വ്യാപാര യുദ്ധത്തിന് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ അമേരിക്കയെ വർഷങ്ങളായി ചൂഷണം ചെയ്യുകയാണെന്നും കനേഡിയൻ നിർമ്മിത കാറുകളോ മറ്റ് ഉൽപ്പന്നങ്ങളോ തങ്ങൾക്ക് ആവശ്യമില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ തുറന്നടിച്ചു.
“കനേഡിയൻ കമ്പനികൾ അമേരിക്കയിലേക്ക് വരട്ടെ”
കാനഡയെ “ഏറ്റവും വലിയ ചൂഷകരിൽ ഒരാൾ” എന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കൻ വിപണി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനികളോട് പ്രവർത്തനം ഉടനടി യു.എസിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. “അമേരിക്കയിൽ ബിസിനസ്സ് ചെയ്യുന്ന എല്ലാ കനേഡിയൻ കമ്പനികളും പ്രവർത്തനം ഉടൻ തന്നെ യു.എസിലേക്ക് മാറ്റുക. ഇങ്ങോട്ട് തിരികെ വരുമ്പോൾ നിങ്ങൾ താരിഫ് നൽകേണ്ടി വരില്ല,” ഇങ്ങനെയാണ് ട്രംപ് കുറിച്ചത്. വർഷങ്ങളായി കാനഡയുമായുള്ള വ്യാപാരത്തിലൂടെ 60 ബില്യൺ ഡോളറിലധികം അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും അത് ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി കസ്റ്റഡിയിൽ
വെനസ്വേല ഓയിൽ ഡീലും ഊർജ്ജ മേൽക്കോയ്മയും
വെനസ്വേലയുമായി അമേരിക്ക അടുത്തിടെ ഒപ്പുവെച്ച ചരിത്രപരമായ എണ്ണ കരാർ ഒപെക് (OPEC) രാജ്യങ്ങൾക്കും കാനഡയ്ക്കും വലിയ തിരിച്ചടിയാകുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ഊർജ്ജ മേഖലയിലെ അമേരിക്കയുടെ മുന്നേറ്റം കാനഡയ്ക്ക് വലിയ ഭീഷണിയാകുമെന്നും, ഊർജ്ജ കയറ്റുമതി ഉപരോധ ഭീഷണിയാക്കി മാറ്റാൻ കാനഡയെ ഇനി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
കൂടാതെ, കാനഡയിൽ യഹൂദ വിരുദ്ധത നേരിടുന്ന ജൂതന്മാർക്ക് അമേരിക്കയിലേക്ക് വരാൻ നിയമപരമായ വഴി ഒരുക്കണമെന്ന് ക്രിസ്ത്യൻ നേതാക്കൾ ട്രംപിനോട് ആവശ്യപ്പെട്ട വാർത്തയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ട്രംപിന്റെ പുതിയ താരിഫ് നയങ്ങളും കാനഡയ്ക്കെതിരായ കടുത്ത നിലപാടുകളും വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മെയ്ൻ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന ഉറ്റുനോക്കലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





