എഡിൻബർഗ്: കാനഡയിലെ ഓവൻ സൗണ്ടിൽ റെസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതികളായ മൂന്ന് പേർ കാനഡയിലേക്ക് തിരികെ പോകാനും അവിടെ വിചാരണ നേരിടാനും സ്കോട്ട്ലൻഡിലെ കോടതിയിൽ സമ്മതം അറിയിച്ചു. റോബർട്ട് ഇവാൻസിനെതിരെ (25) നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ പിതാവ് റോബർട്ട് ബസ്ബി ഇവാൻസും (47), അമ്മാവൻ ബാരി ഇവാൻസും (54) കുറ്റകൃത്യത്തിന് ശേഷം പ്രതികളെ സഹായിച്ചതിന് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എഡിൻബർഗ് ഷെരീഫ് കോടതിയിൽ ഹാജരായ മൂന്ന് പ്രതികളും കാനഡയിലേക്കുള്ള കൈമാറ്റത്തിന് സമ്മതപത്രം നൽകി. ഈ സമ്മതം മാറ്റാനാവാത്തതാണെന്ന് അവർ വാക്കാൽ സ്ഥിരീകരിക്കുകയും, വിചാരണയ്ക്കായി കാനഡയിലേക്ക് അയക്കുന്നതുവരെ സ്കോട്ട്ലൻഡിൽ കസ്റ്റഡിയിൽ തുടരുമെന്ന് അറിയിക്കുകയും ചെയ്തു. കോടതിയിൽ ഓരോരുത്തരുടെയും സമ്മതപത്രം വായിച്ചുകേൾപ്പിച്ച ശേഷം, പ്രതികൾ സ്കോട്ട്ലൻഡിൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് കാനഡയിൽ ശിക്ഷിക്കപ്പെട്ടാൽ പരിഗണിക്കാമെന്ന് കനേഡിയൻ അധികൃതർ നൽകിയ ഉറപ്പും ഷെരീഫ് ജൂലിയസ് കൊമറോവ്സ്കി വായിച്ചു.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഓവൻ സൗണ്ടിലെ പ്രശസ്തമായ ‘ദി കറി ഹൗസ്’ എന്ന റെസ്റ്റോറന്റിന്റെ ഉടമയായ ഷരീഫ് റഹ്മാൻ ബിൽ കൊടുക്കാതെ പോയ ഉപഭോക്താക്കളെ തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് മരണപ്പെട്ടതെന്ന് പോലീസ് പറയുന്നു. റോബർട്ട് ഇവാൻസാണ് റഹ്മാനെ ഇടിച്ചതെന്നും, തല നിലത്തടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നും ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് ആരോപിക്കുന്നു. ഇടിയെത്തുടർന്ന് റോബർട്ട് ഇവാൻസിനോട് ഓടി രക്ഷപ്പെടാൻ നിർദ്ദേശിച്ചതിനാണ് ബാരി ഇവാൻസിനെതിരെ ‘സഹായി’ കുറ്റം ചുമത്തിയത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്ന റോബർട്ട് ബസ്ബി ഇവാൻസ് മകന് വിമാന ടിക്കറ്റ് എടുത്തു നൽകിയതിനാണ് പ്രതിയായത്.
ഈ കേസിൽ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നില്ല. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ സ്കോട്ടിഷ് കോടതി രേഖകളും കനേഡിയൻ പോലീസ് നൽകിയ സത്യവാങ്മൂലങ്ങളും ഉപയോഗിച്ച് മൂന്ന് പേരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കണ്ടെത്തിയിരുന്നു. യുകെയിലെ ‘ട്രാവലർ’ കമ്മ്യൂണിറ്റിയിൽ പെട്ടവരാണ് പ്രതികളെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
കൂടാതെ, ഇവാൻസും പിതാവും മൈക്കിൾ, ജസ്റ്റിൻ ജോൺസ് എന്നീ വ്യാജ പേരുകളുള്ള യുകെ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് 2023 ജൂണിൽ കാനഡയിൽ സന്ദർശകരായി എത്തിയതായും, ‘ടോട്ടൽ പേവിംഗ്’ എന്ന പേരിൽ പണമിടപാടുകൾ മാത്രം നടത്തുന്ന ഒരു ബിസിനസ് നടത്തിയതായും കോടതി രേഖകളിൽ പറയുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം തന്നെ റോബർട്ട് ഇവാൻസ് ലണ്ടനിലേക്ക് പറന്നു. അമ്മാവനും മറ്റൊരു ബന്ധുവും അതേ ദിവസം ഗ്ലാസ്ഗോയിലേക്കും പിതാവ് ദിവസങ്ങൾക്ക് ശേഷം മാഞ്ചസ്റ്ററിലേക്കും പോവുകയായിരുന്നു. കാനഡയിൽ വിചാരണ നേരിടാനുള്ള പ്രതികളുടെ സമ്മതത്തോടെ കേസിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Trial of accused in Sharif Rahman’s murder confirmed in Canada



