ടൊറന്റോ: ടൊറന്റോയിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിലും വീശിയടിച്ച കൊടുങ്കാറ്റിലും വൻ നാശനഷ്ടം. മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റിൽ നഗരത്തിലുടനീളം മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഇതിനുപുറമേ ഗാൾഫ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴ വീഴ്ചയും കനത്ത മഴയും കൂടിയായതോടെ മിനിറ്റുകൾക്കുള്ളിൽ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നഗരത്തിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച മട്ടാണ്.
പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളാണ് റോഡുകളിൽ മുങ്ങിപ്പോയത്. ഡൗൺ ടൗണിലെയും വോണിലെയും അടിപ്പാതകളിൽ (Underpass) വെള്ളം ഉയർന്നതിനെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെയും കുട്ടികളെയുമെല്ലാം രക്ഷാപ്രവർത്തകർ എത്തിയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. നഗരത്തിലെ പ്രധാന പാതകളായ ഡോൺ വാലി പാർക്ക്‌വേ, ഗാർഡിനർ എക്‌സ്പ്രസ്‌വേ, അലൻ റോഡ് എന്നിവ വെള്ളക്കെട്ട് കാരണം പോലീസ് പൂർണ്ണമായും അടച്ചു.
Also Read: വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ
അതിശക്തമായ കാറ്റിൽ നോർത്ത് യോർക്കിലും ബ്രാംപറ്റണിലും കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. നഗരത്തിലെ പ്രധാന ആശുപത്രിയായ മൈക്കിൾ ഗാരണിന്റെ എമർജൻസി വിഭാഗത്തിൽ വെള്ളം കയറിയെങ്കിലും രോഗികൾക്കുള്ള സേവനം തടസ്സപ്പെടാതെ തുടരുന്നുണ്ട്. കൊടുങ്കാറ്റിൽ മിന്നൽ രക്ഷാസംവിധാനങ്ങൾക്കും ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ 65,000-ത്തോളം വീടുകളിലാണ് ഒറ്റയടിക്ക് വൈദ്യുതി ബന്ധം നിലച്ചത്.
നിലവിൽ ടൊറന്റോ ഹൈഡ്രോ പ്രവർത്തകർ ജീവനക്കാരുടെ എണ്ണം കൂട്ടി അറ്റകുറ്റപ്പണികൾ നടത്തിവരികയാണെങ്കിലും ഇപ്പോഴും 45,000-ത്തോളം കുടുംബങ്ങൾ ഇരുട്ടിൽ തന്നെയാണ്. കനത്ത വെള്ളപ്പൊക്കം കാരണം പൊതുഗതാഗത സംവിധാനമായ ടി.ടി.സി (TTC) ട്രെയിൻ സർവീസുകൾ പലയിടത്തും നിർത്തിവെച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









