ടൊറന്റോ: നേപ്പാളിലുണ്ടായ കൂറ്റൻ പ്രളയത്തിൽ കാണാതായ സ്വന്തം കുടുംബാംഗങ്ങളെ കുറിച്ച് ഒരാഴ്ച പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിന്റെ തീരാവേദനയിലാണ് കാനഡയിലുള്ള നീരൽ പട്ടേലും കുടുംബവും. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ താഴ്വരയിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ (ഓഗസ്റ്റ് 26) മഹാപ്രളയത്തിലാണ് ഇവരുടെ ഉറ്റവരായ നാലുപേരെ കാണാതായത്.
പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കാനും, കാണാതായവരെ കണ്ടെത്താൻ അന്താരാഷ്ട്രതലത്തിൽ തന്നെ അടിയന്തര രക്ഷാപ്രവർത്തനം ഉറപ്പാക്കാനും കനേഡിയൻ സർക്കാരിനോടും ലോകരാജ്യങ്ങളോടും വിതുമ്പലോടെ അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.പഠനം പൂർത്തിയാക്കി ഓർത്തോപീഡിക് സർജനായി പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കൈലാസ തീർത്ഥാടനത്തിന് പോയതായിരുന്നു നീരലിന്റെ സഹോദരനും ഡോക്ടറുമായ ഇഷാൻ പട്ടേൽ.
Also Read: വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ
കനേഡിയൻ-അമേരിക്കൻ പൗരത്വമുള്ള ഇഷാൻ, ഭാര്യ ആകാംക്ഷ, അമ്മ ശിൽപ, ഭാര്യയുടെ പിതാവ് ഉമേഷ് പട്ടേൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ജന്മദിനമായിരുന്ന ഇഷാന് നീരൽ ആശംസകൾ അയച്ചിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ചിരുന്ന പ്രദേശത്ത് വൻ ദുരന്തം വിതച്ച് പ്രളയമെത്തിയ വിവരമറിയുന്നത്. അവസാനമായി ഇവർ പ്രഭാതഭക്ഷണം കഴിച്ച ഹോട്ടലിന് സമീപത്ത് നിന്നാണ് ഇഷാന്റെ ഫോൺ സിഗ്നൽ ലഭിച്ചത്. ഈ പ്രദേശം കേന്ദ്രീകരിച്ച് ഉടൻ തിരച്ചിൽ നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഓഗസ്റ്റ് 26-ന് ഹിമാലയൻ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിഞ്ഞു വീണതാണ് നേപ്പാളിൽ വൻ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്. ദുരന്തത്തിൽ ഇതുവരെ 1,100-ലധികം ആളുകൾ മരണപ്പെടുകയും 4,400-ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. റോഡുകൾ തകരുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തതോടെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിയെത്താൻ സാധിക്കുന്നില്ല.
കാണാതായവരിൽ 30 കനേഡിയൻ പൗരന്മാരുണ്ടെന്ന് കാനഡ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 10 സർക്കാർ ഉദ്യോഗസ്ഥരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ടെങ്കിലും, ദിവസങ്ങൾ കടന്നുപോകുന്നതിനനുസരിച്ച് പ്രതീക്ഷകൾ മങ്ങുകയാണെന്നും കൂടുതൽ ആൾക്കാരെ ഇറക്കി തിരച്ചിൽ വേഗത്തിലാക്കണമെന്നുമാണ് ബന്ധുക്കൾ കണ്ണീരോടെ പറയുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









