ഒന്റാരിയോ; കാനഡയിൽ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥി അമേരിക്കൻ വിമാനത്താവളങ്ങളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ചൈനീസ് ഏജന്റിന് കൈമാറിയ സംഭവത്തിൽ യു.എസ് കൗണ്ടർ ഇൻ്റലിജൻസ് അന്വേഷണം ഊർജ്ജിതമാക്കി. ടൊറന്റോയിലുള്ള വാട്ടർലൂ സർവകലാശാല വിദ്യാർത്ഥിയും ചൈനീസ് പൗരനുമായ വെയിഹെങ് ഷെങ് (22) ആണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ (FBI) പിടിയിലായത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വ്യക്തിക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്ന ഗുരുതരമായ ആരോപണമാണ് ഇയാൾക്കെതിരെ ഉയർന്നുവന്നിട്ടുള്ളത്. ചികാഗോ, ടൊറന്റോ വിമാനത്താവളങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ഇയാളെ ചോദ്യം ചെയ്യലിൽ തെറ്റായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാൻ ശ്രമിച്ചതിനാണ് നിലവിൽ മിഷിഗൺ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 21-നാണ് സംഭവങ്ങളുടെ തുടക്കം. കാനഡയിൽ നിന്ന് കാറോടിച്ച് അമേരിക്കയിലെത്തിയ ഷെങ്, ചികാഗോയിലെ പ്രധാന വിമാനത്താവളമായ ഒഹെയറിലെ ഫെഡ്എക്സ് (FedEx) കാർഗോ കേന്ദ്രത്തിൽ അനുമതിയില്ലാതെ അതിക്രമിച്ചു കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഫോർക്ക് ലിഫ്റ്റിൽ കയറി ലോക്ക് ചെയ്ത ട്രെയിലറുകൾ തുറക്കാനും ചിത്രങ്ങൾ പകർത്താനും ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഓഗസ്റ്റ് 23-ന് ഇതേ കാറിൽ വീണ്ടും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഷെങ്ങിനെ അതിർത്തിയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു.
Also Read: വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ
ആദ്യഘട്ടത്തിൽ വിമാനങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് വന്നതെന്ന് പറഞ്ഞെങ്കിലും, ഫോൺ പരിശോധിച്ചപ്പോൾ മിലിട്ടറി വിമാനങ്ങളുടെയും തോക്കുകൾ ഏന്തിനിൽക്കുന്ന ചിത്രങ്ങളും കണ്ടെത്തിയതോടെയാണ് എഫ്.ബി.ഐ കേസ് ഏറ്റെടുത്ത് ചോദ്യം ചെയ്തത്. എഫ്.ബി.ഐയുടെ വിശദമായ ചോദ്യം ചെയ്യലിൽ വൻ ചാരവൃത്തിയുടെ ചുരുളുകളാണ് അഴിഞ്ഞത്. വിമാനങ്ങളുടെ ഫോട്ടോ എടുക്കൽ കേവലം ഒരു പുകമറ മാത്രമായിരുന്നുവെന്നും അമേരിക്കൻ വിമാനത്താവളങ്ങളിലെ ഗതാഗത ശൃംഖല, ചരക്കു നീക്കം (ലൊജിസ്റ്റിക്സ്), തന്ത്രപ്രധാന സുരക്ഷാ കേന്ദ്രങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് ചൈനീസ് ഏജൻ്റിന് വേണ്ടയിരുന്നതെന്നും ഷെങ് സമ്മതിച്ചു.
ഓരോ ഫോട്ടോയ്ക്കും 20 മുതൽ 30 ഡോളർ വരെ ബാങ്ക് ഓഫ് ചൈന അക്കൗണ്ടിലേക്ക് പ്രതിഫലമായി ലഭിച്ചിരുന്നു. സംശയം തോന്നാതിരിക്കാൻ നിരന്തരം സിം കാർഡുകൾ മാറ്റി എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. ടൊറന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിലും മുൻപ് ഇത്തരത്തിൽ അതിക്രമിച്ചു കയറി ഫോട്ടോകൾ എടുത്തിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസിൽ എഫ്.ബി.ഐ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









