തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ തമിഴ്നാട് ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സേലം സ്വദേശി വിശ്വ, ദിണ്ടിഗൽ സ്വദേശി സൂര്യ, മധുര സ്വദേശി സന്തോഷ്, പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് ഉൾപ്പെടെയുള്ളവരുടെ വിയോഗം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42-ഓടെയാണ് നാടിനെ ഞെട്ടിച്ച ഈ ദുരന്തം ഉണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോയി. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
അപകടത്തിന് കാരണം ദേശീയപാത അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാതയിൽ മതിയായ സൂചനാ ബോർഡുകൾ ഇല്ലാതിരുന്നതും, ലോറി റോഡിന്റെ പ്രധാന ട്രാക്കിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പാർക്ക് ചെയ്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. നടൻ കൊല്ലം സുധി അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് നൂറു മീറ്റർ മാത്രം അകലെയാണ് ഈ ദാരുണ സംഭവവും നടന്നിരിക്കുന്നത്.
അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥികളുടെ മുഖം പോലും തിരിച്ചറിയാനാകാത്ത വിധം തകർന്നിരുന്നു. തുടർനടപടികളുടെ ഭാഗമായി രാവിലെ മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








