ഹാലിഫാക്സ്: നോവ സ്കോഷ്യയിലുള്ള സ്കൂളുകളിൽ ക്ലാസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കാർ നിയമം വലിയ വിജയമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിയമം വന്ന് രണ്ട് വർഷം കഴിയുമ്പോൾ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, ഈ നിയമത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ബോധവത്കരണം നൽകണമെന്ന് അധ്യാപക സംഘടന ആവശ്യപ്പെട്ടു.
സ്കൂളുകളിൽ കുട്ടികൾ ഫോൺ ഓഫ് ചെയ്ത് വെക്കണമെന്ന നിയമം 2024 സെപ്റ്റംബറിലാണ് സർക്കാർ കൊണ്ടുവന്നത്. പഠന ആവശ്യങ്ങൾക്ക് അധ്യാപകരുടെ അനുവാദത്തോടെ മാത്രമേ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂ. ഫോൺ ഒഴിവാക്കിയതോടെ കുട്ടികളുടെ ശ്രദ്ധ മാറുന്നത് കുറഞ്ഞതായും ക്ലാസുകളിൽ അവർ കൂടുതൽ സജീവമായതായും വിദ്യാഭ്യാസ മന്ത്രി ബ്രെൻഡൻ മഗ്വയർ പറഞ്ഞു. ഭൂരിഭാഗം കുട്ടികളും നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നിയമം ലംഘിച്ചതിന് 2026 ജനുവരി വരെ 4,790 കുട്ടികൾക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ആകെ ഒന്നര ലക്ഷത്തിനടുത്ത് (1,33,752) വിദ്യാർഥികളാണ് ഇവിടെയുള്ളത്. തുടക്കത്തിൽ നിയമം കർശനമായിരുന്നെങ്കിലും ഇപ്പോൾ അതിൽ അയവ് വന്നിട്ടുണ്ടെന്ന് അധ്യാപക പ്രതിനിധി പീറ്റർ ഡേ പറഞ്ഞു. അധ്യാപകർ എപ്പോഴും കുട്ടികളുടെ ഫോൺ പരിശോധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വർഷത്തിൽ പലതവണ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിയമം വരും ദിവസങ്ങളിൽ കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Nova Scotia school phone ban shows results; teachers' union calls for increased awareness





