ഒന്റാരിയോ; കനേഡിയൻ ഗവേഷകൻ മാക്സിം ജെഫ്രോയിയുടെ നേതൃത്വത്തിലുള്ള 12 അംഗ ശാസ്ത്രസംഘം ആർട്ടിക് സമുദ്രത്തിലേക്ക് ദൗത്യം ആരംഭിക്കുന്നു. ‘താരാ പോളാർ സ്റ്റേഷൻ’ എന്ന് പേരിട്ട ഈ ഗവേഷണ യാത്ര ഈ വാരാന്ത്യത്തിൽ നോർവേയിലെ കിർക്കെനെസിൽ നിന്നാണ് തുടങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ എട്ട് മാസക്കാലം ആർട്ടിക് മഞ്ഞുപാളികൾക്കിടയിൽ ഒറ്റപ്പെട്ടു കഴിഞ്ഞാണ് സംഘം ഗവേഷണം നടത്തുന്നത്.
പ്രത്യേക ആകൃതിയിലുള്ള 26 മീറ്റർ നീളമുള്ള കപ്പലിനെ മഞ്ഞുപാളികൾക്കിടയിൽ ഉറപ്പിച്ചു നിർത്തി, സമുദ്രത്തിലെ സ്വാഭാവിക ഒഴുക്കിനൊപ്പമായിരിക്കും യാത്ര. കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ആർട്ടിക് മേഖലയിലെ അന്തരീക്ഷ വാതകങ്ങൾ, മഞ്ഞിനടിയിലെ പ്ലാങ്ക്ടണുകൾ എന്നിവയെക്കുറിച്ച് പഠിക്കാൻ 200-ലധികം സാമ്പിളുകൾ സംഘം ശേഖരിക്കും. നാല് മാസത്തിലേറെ സമയം പൂർണ്ണമായും ഇരുട്ടു നിറഞ്ഞ ‘പോളാർ നൈറ്റ്’ അന്തരീക്ഷത്തിലായിരിക്കും ക്രൂ അംഗങ്ങൾ കഴിയുക.
ALSO READ; കാറിൽ രഹസ്യ ട്രാക്കർ സ്ഥാപിച്ച് മോഷണം; കാനഡയിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, 25കാരൻ അറസ്റ്റിൽ
കഠിനമായ തണുപ്പും മാനസിക സമ്മർദ്ദവും മറികടന്ന് പഠനം നടത്തുന്ന സംഘത്തിന് കൂട്ടായും, മഞ്ഞുകരടികളുടെ സാന്നിധ്യം മുൻകൂട്ടി അറിയിക്കാനുമായി ‘ഓർക്കി’ എന്ന കാവൽ നായയും ഒപ്പമുണ്ട്. കപ്പൽ ആർട്ടിക് മഞ്ഞുപാളികൾക്കിടയിലൂടെ ഒഴുകി ഗ്രീൻലാൻഡിന് സമീപമെത്തി പൂർണ്ണമായി പുറത്തുവരാൻ ഒരു വർഷത്തിലേറെ സമയമെടുക്കും. ഭൂമിയുടെ ഭാവി പ്രവചിക്കുന്നതിലും അന്താരാഷ്ട്ര ശാസ്ത്ര സഹകരണം ശക്തമാക്കുന്നതിലും ഈ ആർട്ടിക് ദൗത്യം നിർണ്ണായക പങ്കുവഹിക്കുമെന്ന് താരാ ഓഷ്യൻ ഫൗണ്ടേഷൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





