സസ്കാച്വാൻ ; പുതിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുമ്പോൾ രാജ്യത്തെ കമ്പനികൾക്ക് മാത്രം മുൻഗണന നൽകാൻ സർക്കാർ തീരുമാനിച്ചു. വിദേശ കമ്പനികൾക്ക് പകരം സ്വന്തം രാജ്യത്തെ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നതിലൂടെ പൗരന്മാരുടെ വിവരങ്ങളുടെ സുരക്ഷ (Data Privacy) ഉറപ്പാക്കാനും പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമാണ് ഈ നീക്കം.
വ്യാഴാഴ്ച രാവിലെ റെജൈനക്ക് സമീപം നിർമ്മാണം പുരോഗമിക്കുന്ന ‘ബെൽ കാനഡ’ എഐ ഡാറ്റാ സെന്റർ സന്ദർശിക്കവേയാണ് ക്രൗൺ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ മന്ത്രി ജെറമി ഹാരിസൺ ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പുതിയതായി വരുന്ന ഡാറ്റാ സെന്ററുകൾക്ക് സർക്കാരിന്റെ SaskPower ശൃംഖലയിൽ നിന്ന് വൈദ്യുതി നൽകില്ല. ആവശ്യമുള്ള വൈദ്യുതി കമ്പനികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കണം.
കനേഡിയൻ കമ്പനികൾക്കും പ്രാദേശിക തൊഴിലാളികൾക്കും നിർമ്മാണത്തിൽ മുൻഗണന ലഭിക്കും. കനേഡിയൻ സ്റ്റീൽ മാത്രമാണ് ഇത്തരം പദ്ധതികൾക്ക് ഉപയോഗിക്കുക. മുൻപരിചയമുള്ള കമ്പനികൾക്ക് മാത്രമേ അപേക്ഷിക്കാൻ അനുമതിയുണ്ടാകൂ. ഇതിനായി പ്രത്യേക അപേക്ഷാ സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
വെള്ളം പാഴാക്കില്ലെന്ന് ഉറപ്പ്
ഡാറ്റാ സെന്ററുകൾ വരുന്നത് പ്രദേശത്തെ കുടിവെള്ളത്തെ ബാധിക്കുമെന്ന നാട്ടുകാരുടെ ആശങ്കയ്ക്കും സർക്കാർ മറുപടി നൽകി. പ്രവർത്തനം തുടങ്ങിയ ശേഷം ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് ബെൽ കാനഡ കമ്പനി അറിയിച്ചു. തുടക്കത്തിൽ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം തന്നെ വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന (Recycle) പ്രത്യേക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. തീപിടുത്തം പോലുള്ള അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങളുടെ വെള്ളം എടുക്കൂ.
വിവരശേഖരണ കേന്ദ്രങ്ങൾ വിദേശ രാജ്യങ്ങളിൽ സ്ഥാപിക്കുന്നതിന് പകരം സ്വന്തം നാട്ടിൽ നിർമ്മിക്കുന്നതിലൂടെ രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി അവ പ്രവർത്തിക്കുമെന്നും, ഭാവിയിൽ ഊർജ്ജ സുരക്ഷ പോലെ തന്നെ പ്രധാനമാണ് വിവരങ്ങളുടെ സുരക്ഷയെന്നും സർക്കാർ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





