ടൊറന്റോ: ടൊറന്റോ നഗരത്തിൽ ഈ വർഷം ജനുവരി 1 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ റോഡപകട മരണങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധന രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച വൈകിട്ട് എറ്റോബിക്കോക്കിൽ കാർ നിർത്തിയിട്ടിരുന്ന ഡംപ് ട്രക്കുമായി കൂട്ടിയിടിച്ച് 63 വയസ്സുകാരൻ മരിച്ചതോടെ ഈ വർഷത്തെ ആകെ വലിയ അപകടങ്ങളുടെ എണ്ണം 23 ആയി ഉയർന്നതായി ടൊറന്റോ പോലീസ് അറിയിച്ചു. നടന്നുപോകുന്നവരുടെയും മോട്ടോർ സൈക്കിൾ യാത്രക്കാരുടെയും മരണങ്ങളിലാണ് വലിയ വർധനവുണ്ടായിരിക്കുന്നത്.
ഈ വർഷത്തെ അപകടങ്ങളുടെ എണ്ണം 2024-ലെ ഇതേ കാലയളവിനേക്കാൾ 44 ശതമാനം കൂടുതലാണെന്നും ഇത് ആശങ്കാജനകമായ സാഹചര്യമാണെന്നും ടൊറന്റോ പോലീസ് ട്രാഫിക് സർവീസസ് യൂണിറ്റിലെ സർജന്റ് മുറെ കാംപ്ബെൽ വ്യക്തമാക്കി.
അമിതവേഗത, ശ്രദ്ധക്കുറവ്, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളിൽ മാത്രമല്ല, പാർക്കിംഗ് ഏരിയകളിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും വലിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നഗരത്തിൽ വേഗത കുറയ്ക്കാൻ സഹായിച്ചിരുന്ന 150 സ്പീഡ് ക്യാമറകൾ ഒന്റാറിയോ പ്രവിശ്യാ സർക്കാർ കഴിഞ്ഞ നവംബറിൽ നിരോധിച്ചതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ വിലയിരുത്തി. സ്പീഡ് ക്യാമറകൾ നിരോധിച്ചതിലൂടെ ഡ്രൈവർമാർക്ക് അമിതവേഗതയിൽ പോകാൻ പ്രവിശ്യാ സർക്കാർ അനുവാദം നൽകിയതുപോലെയാണെന്നും, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സന്നദ്ധ സംഘടനയായ ഫ്രണ്ട്സ് ആൻഡ് ഫാമിലീസ് ഫോർ സേഫ് സ്ട്രീറ്റ്സിന്റെ വക്താവ് ജെസ് സ്പീക്കർ കുറ്റപ്പെടുത്തി.
Road accidents on the rise in Toronto; 28 per cent more than last year, report says
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









