ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും സി.എസ്.ഐ (CSI) സഭയ്ക്കും തീരാനഷ്ടം സമ്മാനിച്ച് പ്രമുഖ സഭാ നേതാവും ടൊറന്റോ സി.എസ്.ഐ ഇടവകയുടെ പ്രഥമ വികാരിയുമായ റവ. ഡോ. ജോർജ് എം. ജോൺ (84) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സെപ്റ്റംബർ 7 തിങ്കളാഴ്ചയാണ് അന്തരിച്ചത്.
പത്തനംതിട്ട കുഴിക്കാല പുതുച്ചിറ മണ്ണിൽ കുടുംബാംഗമായ റവ. ഡോ. ജോർജ് എം. ജോൺ 1970-കളുടെ തുടക്കത്തിലാണ് കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയത്. നാട്ടിലായിരുന്നപ്പോൾ തന്നെ സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി ശ്രദ്ധേയനായ അദ്ദേഹം, കാനഡയിൽ എത്തിയതിനു ശേഷവും സഭാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയാണുണ്ടായത്.
കാനഡയിലേക്ക് കുടിയേറിയ മലയാളി ക്രൈസ്തവരെ ഏകോപിപ്പിക്കുന്നതിലും അവർക്കായി ഒരു ആത്മീയ കൂട്ടായ്മ രൂപീകരിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിന്റെ ഫലമായാണ് ടൊറന്റോ സി.എസ്.ഐ ഇടവക രൂപംകൊള്ളുന്നതും, അദ്ദേഹം അതിന്റെ പ്രഥമ വികാരിയായി ചുമതലയേൽക്കുന്നതും. സഭയുടെ കെട്ടുറപ്പിനും വികസനത്തിനും വേണ്ടി അഹോരാത്രം പ്രവൃത്തിച്ച അദ്ദേഹം കാനഡയിലുടനീളം ക്രൈസ്തവ കൂട്ടായ്മകൾ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
വെറുമൊരു ആത്മീയ നേതാവ് എന്നതിലുപരി മികച്ച ആത്മീയ ഗ്രന്ഥകർത്താവും അധ്യാപകനുമായിരുന്നു റവ. ഡോ. ജോർജ് എം. ജോൺ. ആത്മീയവും സാമൂഹികവുമായ വിഷയങ്ങളിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു. അദ്ദേഹത്തിന്റെ വേർപാടിൽ കാനഡയിലെയും കേരളത്തിലെയും പ്രമുഖ സഭാ മേലധ്യക്ഷന്മാരും സാമൂഹിക-സാംസ്കാരിക നേതാക്കളും അനുശോചനം രേഖപ്പെടുത്തി. കാനഡയിലെ മലയാളി സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് അനുശോചന സന്ദേശങ്ങളിൽ പ്രമുഖർ ഓർമിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









