ഓട്ടവ: ഉത്തരധ്രുവമേഖലയിലെ തന്ത്രപ്രധാനമായ ആർട്ടിക് തീരങ്ങളിൽ തങ്ങളുടെ പരമാധികാരവും സൈനിക സാന്നിധ്യവും ശക്തമാക്കി കാനഡ. മേഖലയിലെ കാനഡയുടെ ഏറ്റവും പുതിയ ‘ആർട്ടിക് ആൻഡ് ഓഫ്ഷോർ പട്രോൾ’ യുദ്ധക്കപ്പലായ ‘എച്ച്.എം.സി.എസ് റോബർട്ട് ഹാംപ്ടൺ ഗ്രേ’ പ്രദേശത്ത് ശക്തമായ പട്രോളിങ് ആരംഭിച്ചു. കാനഡ തങ്ങളുടെ ആർട്ടിക് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിൽ, ലോകത്തെ ആഗോള ക്രമം അതിവേഗം മാറിമറിയുകയാണെന്നും അതിനോട് സർക്കാർ ശക്തമായി പ്രതികരിക്കുകയാണെന്നും കപ്പലിന്റെ കമാൻഡർ ബ്രയാൻ ഹെൻവുഡ് വ്യക്തമാക്കി.
കാനഡയുടെ റോയൽ കനേഡിയൻ നേവി, കോസ്റ്റ് ഗാർഡ്, ആർ.സി.എം.പി എന്നിവർ സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ ആർട്ടിക് ഗോസ്റ്റ്’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് കാംബ്രിഡ്ജ് ബേയ്ക്ക് സമീപം പട്രോളിങ് നടക്കുന്നത്. കനേഡിയൻ കോസ്റ്റ് ഗാർഡിന്റെ ‘ഡെസ് ഗ്രോസില്ലിയേഴ്സ്’ ഐസ്ബ്രേക്കർ കപ്പലുമായി ചേർന്നാണ് യുദ്ധക്കപ്പലിന്റെ സംയുക്ത സൈനികാഭ്യാസം. ഈ സമുദ്രഭാഗങ്ങൾ കാനഡയുടെ സ്വന്തമാണെന്നും തങ്ങളുടെ അനുമതിയില്ലാതെ ആരും ഇതിലൂടെ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ കപ്പലുകളുടെ സാന്നിധ്യം അത്യാവശ്യമാണെന്നും കമാൻഡർ ബ്രയാൻ ഹെൻവുഡ് പറഞ്ഞു.
രൂപകൽപ്പനയും നിർമ്മാണവും അറ്റകുറ്റപ്പണികളും അടക്കം ഏകദേശം 500 കോടി ഡോളർ ചെലവഴിച്ചാണ് റോബർട്ട് ഹാംപ്ടൺ ഗ്രേ ഉൾപ്പെടെയുള്ള ആറ് ആധുനിക പട്രോൾ കപ്പലുകൾ കാനഡ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം നാവികസേനയ്ക്ക് കൈമാറിയ ഈ കപ്പൽ, ഓഗസ്റ്റിൽ ഹാലിഫാക്സിൽ നിന്ന് യാത്രതിരിച്ച് നവംബറോടെ എസ്ക്വിമാൾട്ടിലുള്ള ഹോം പോർട്ടിലെത്തും. ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് ഒരു റോയൽ കനേഡിയൻ യുദ്ധക്കപ്പൽ പൂർണ്ണമായും ആർട്ടിക് സമുദ്രപാത വഴി കടന്നുപോകുന്നത് എന്ന അപൂർവ്വ നേട്ടവും ഈ ദൗത്യം കൈവരിക്കുന്നുണ്ട്. കൂടാതെ കനേഡിയൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സഹിതം പ്രവർത്തനം നടത്തുന്ന ആദ്യത്തെ കനേഡിയൻ നാവികസേനാ കപ്പൽ കൂടിയാണിത്.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
വർഷങ്ങളായി ആർട്ടിക് മേഖലയിലെ വടക്കുപടിഞ്ഞാറൻ സമുദ്രപാതയെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ജലാശയമാണെന്ന് കാനഡ അവകാശപ്പെടുമ്പോൾ, ഇത് അന്താരാഷ്ട്ര പാതയാണെന്നാണ് അമേരിക്കയുടെ നിലപാട്. ഇതുവരെ പരസ്പര ധാരണയോടെയാണ് മുന്നോട്ടുപോയതെങ്കിലും, നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉള്ളതിനാൽ ഭാവിയിൽ കാര്യങ്ങൾ എങ്ങനെയാകും എന്നതിൽ ആശങ്കയുണ്ട്. ആഗോളതലത്തിലും ആർട്ടിക് മേഖലയിലും പുതിയ സുരക്ഷാ വെല്ലുവിളികളും ഭീഷണികളും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി കാനഡ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









