സൈപ്രസ്: വടക്കേ സൈപ്രസിനു സമീപം യാത്രാഫെറി മുങ്ങി ഏഴു പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇരുനൂറ്റിയെഴുപതോളം യാത്രക്കാരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്നത്. ഇതിൽ 237 പേരെ രക്ഷപ്പെടുത്തിയതായി നോർത്തേൺ സൈപ്രസ് പ്രധാനമന്ത്രി ഉനൽ ഉസ്തൽ അറിയിച്ചു. കൈറീനിയ തുറമുഖത്തുനിന്നും തുർക്കിയിലെ മെർസിൻ പ്രവിശ്യയിലുള്ള താസുജു ലക്ഷ്യമാക്കി പുറപ്പെട്ട ഫെറിയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് പതിനഞ്ചാം മിനിറ്റിൽത്തന്നെ മോശം കാലാവസ്ഥയെത്തുടർന്ന് കപ്പലിലേക്ക് വെള്ളം ഇരച്ചുകയറാൻ തുടങ്ങുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്ന് അധികം വൈകാതെ കപ്പലിൽനിന്നും സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം പുറത്തുപോയി. തീരത്തുനിന്നും ഏഴര കിലോമീറ്റർ അകലെ ഡയാന ബീച്ചിനു സമീപത്തുവെച്ചാണ് ഫെറിയിൽ വെള്ളം കയറിത്തുടങ്ങിയതെന്ന് ടി.ആർ.ടി റിപ്പോർട്ട് ചെയ്യ്തു.
അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ ഉടൻതന്നെ സ്ഥലത്തെത്തി. കാണാതായ 24 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ഉനൽ ഉസ്തൽ അറിയിച്ചു. രക്ഷാപ്രവർത്തനത്തിലൂടെ കരയിലെത്തിച്ച യാത്രക്കാരുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കൈറീനിയ മേയർ മുറാത് സെൻകുൽ നൽകിയ വിവരമനുസരിച്ച് ഫിലോ ഡെനിസ്ചിലിക് ഫെറി കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട കപ്പൽ. ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിൽ ഒഴുകിനടന്ന യാത്രക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




