ലണ്ടന്‍: കൃത്രിമബുദ്ധിയുടെ (AI) സാങ്കേതിക സഹായത്തോടെ ലോകത്തിലാദ്യമായി നടപ്പിലാക്കിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇംഗ്ലണ്ടിൽ നടന്ന ഈ ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത് ബെഡ്ഫോർഡ്ഷയർ സ്വദേശിയായ 48 വയസ്സുകാരൻ റിസ് ഹിബർട്ടാണ്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ആശുപത്രിയിൽ വച്ച് നടന്ന ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ തലച്ചോറിലെ പിറ്റിയൂറ്ററി ഗ്രന്ഥിക്ക് സമീപമുണ്ടായിരുന്ന 11 മില്ലീമീറ്റർ വലിപ്പമുള്ള അപൂർവ്വ മുഴ വിജയകരമായി നീക്കം ചെയ്തു. നിലവിൽ അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ചു വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടക്കുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി വീണതിനെ തുടർന്നാണ് റിസ് ഹിബർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാഴ്ചയുമായി ബന്ധപ്പെട്ട പ്രധാന നാഡിക്കും രക്തക്കുഴലുകൾക്കും സമീപത്തായി മാർബിൾ കഷ്ണത്തോളം വലിപ്പമുള്ള മുഴ കണ്ടെത്തിയത്. ട്യൂമറിന്റെ വളർച്ച കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുകയും സ്വതന്ത്രമായി നടക്കാൻ കഴിയാത്തവിധം അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ വഷളാവുകയും ചെയ്തു. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
തലച്ചോറിലെ സങ്കീർണ്ണമായ മടക്കുകൾക്കും രക്തക്കുഴലുകൾക്കും ഇടയിലുള്ള ഭാഗമായതിനാൽ പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയ സ്ട്രോക്കിനോ മരണത്തിനോ വരെ കാരണമായേക്കാമെന്ന വലിയ വെല്ലുവിളി ഡോക്ടർമാർ നേരിട്ടു. തുടർന്നാണ് അത്യാധുനിക എഐ സാങ്കേതികവിദ്യയുടെ സഹായം തേടാൻ വൈദ്യസംഘം തീരുമാനിച്ചത്. ശസ്ത്രക്രിയയുടെ തത്സമയ ദൃശ്യങ്ങൾ അപഗ്രഥിച്ച് എഐ നൽകിയ കൃത്യമായ നിർദ്ദേശങ്ങളും, നേരിട്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ഭാഗങ്ങളിലെ അപഗ്രഥനവും ഡോക്ടർമാർക്ക് കൃത്യതയോടെയും സുരക്ഷിതമായും പ്രവർത്തിക്കാൻ സഹായകമായി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ റിസ് ഹിബർട്ടിന്റെ കാഴ്ചശക്തി പൂർണ്ണമായും വീണ്ടെടുക്കാൻ സാധിച്ചു. സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര-സാങ്കേതികവിദ്യയുടെയും വൈദ്യശാസ്ത്രത്തിന്റെയും സംയോജനം സങ്കീർണ്ണ ശസ്ത്രക്രിയകളിൽ വരുത്തിയേക്കാവുന്ന വൻ മുന്നേറ്റത്തിന്റെ തെളിവായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
AI-Based Brain Tumor Surgery: World’s First Success in England
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




