റജിന: റജിനയിൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുള്ള നവജാതശിശുക്കളുടെയും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞുങ്ങളുടെയും ചികിത്സാ രീതിയിൽ നിർണ്ണായക മാറ്റം. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ആവശ്യമുള്ള നവജാതശിശുക്കളെയും മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളെയും ഇനി മുതൽ സസ്‌കാറ്റൂണിലെ പ്രത്യേക മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സസ്‌കാച്ചവൻ ഹെൽത്ത് അതോറിറ്റി (SHA) അറിയിച്ചു. ഈ മാസം ആദ്യവാരം മുതൽ പുതിയ നിയമം നിലവിൽ വന്നു.
ഡോക്ടർമാരുടെ പ്രാവീണ്യവും രോഗികളുടെ സുരക്ഷയും മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് സസ്‌കാച്ചവൻ ഹെൽത്ത് അതോറിറ്റി സർജറി വിഭാഗം മേധാവി ഡോ. മൈക്ക് കെല്ലി വ്യക്തമാക്കി. റജിനയിൽ പ്രതിമാസം ഒന്നോ രണ്ടോ സങ്കീർണ്ണമായ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയകളുടെ എണ്ണം കുറയുന്നത് ഡോക്ടർമാരുടെ വൈദഗ്ധ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും, മികച്ച സേവനം ഉറപ്പാക്കാൻ കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തിലേക്ക് രോഗികളെ മാറ്റുന്നത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീഡിയാട്രിക് അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരുടെ കുറവല്ല, മറിച്ച് നിലവിലുള്ളവരുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. മതീൻ റാസിയും അറിയിച്ചു. ഗർഭധാരണത്തിന് ശേഷം 48 ആഴ്ചകൾ പിന്നിട്ട (സാധാരണ പ്രസവിച്ച കുട്ടികളാണെങ്കിൽ രണ്ട് മാസം പ്രായമുള്ളവർ) കുഞ്ഞുങ്ങളുടെയും, ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണം ആവശ്യമില്ലാത്തവരുടെയും ചികിത്സ റജിനയിൽ തന്നെ തുടരും. എന്നാൽ സങ്കീർണ്ണമായ പ്രശ്നങ്ങളുള്ള കുട്ടികളെ ജിം പാറ്റിസൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റും.
പ്രസവത്തിന് മുൻപേ സങ്കീർണ്ണതകൾ തിരിച്ചറിയുന്ന കേസുകളിൽ ഗർഭിണികളെ സസ്‌കാറ്റൂണിലേക്ക് നേരത്തെ തന്നെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള ട്രാൻസ്പോർട്ട് ടീമുകൾ സജ്ജമാണെന്നും റജിന ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അലൻ ബെഗ്സ് പറഞ്ഞു.
അതേസമയം, ഗവൺമെന്റിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷമായ എൻഡിപി രംഗത്തെത്തി. റജിനയിലെ മെഡിക്കൽ മെമ്മോ ചോർന്നതിലൂടെയാണ് വിവരം പുറത്തുവന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ കിലോമീറ്ററുകൾ അകലെയുള്ള സസ്‌കാറ്റൂണിലേക്ക് കൊണ്ടുപോകുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് പ്രതിപക്ഷ ആരോഗ്യ വക്താവ് മീര കോൺവേ ആരോപിച്ചു.
മണിക്കൂറുകൾ നീളുന്ന യാത്ര കുഞ്ഞുങ്ങളുടെ നില വഷളാക്കുമെന്നും ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ജിം പാറ്റിസൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ പോലെയുള്ള സംവിധാനങ്ങൾ ഒരുക്കിയതെന്ന് ആരോഗ്യ മന്ത്രി ജെറമി കോക്രിൽ നിയമസഭയിൽ വിശദീകരിച്ചു.
നവജാതശിശുക്കളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഈ പുതിയ മാറ്റം റജിനയിലെ ആരോഗ്യമേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വിദഗ്ധ ചികിത്സാ സൗകര്യം ഉറപ്പാക്കുമ്പോഴും ദൂരക്കൂടുതൽ ഉണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കുക എന്നതാണ് അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളി.
Lack of 'training' for patients; Restrictions on pediatric surgeries in Regina
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



