നോർത്ത് ബാറ്റിൽഫോർഡ്: സാമ്പത്തിക സുതാര്യതയെച്ചൊല്ലി കാനഡയിലെ ഫെഡറൽ ഗവൺമെന്റും ഫെഡറേഷൻ ഓഫ് സോവറീൻ ഇൻഡിജിനസ് നേഷൻസും (FSIN) തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇൻഡിജിനസ് സർവീസസ് കാനഡ (ISC) നടത്തിയ ഫോറൻസിക് ഓഡിറ്റിലെ കണ്ടെത്തലുകൾ അംഗീകരിക്കില്ലെന്ന് നോർത്ത് ബാറ്റിൽഫോർഡിൽ ചേർന്ന എഫ്.എസ്.ഐ.എൻ വാർഷിക അസംബ്ലി പ്രമേയത്തിലൂടെ വ്യക്തമാക്കി. വകമാറ്റി ചിലവഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 27.8 ദശലക്ഷം ഡോളർ (ഏകദേശം 230 കോടിയിലധികം രൂപ) തിരികെ നൽകില്ലെന്നും കേന്ദ്ര ഏജൻസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് സംഘടനയുടെ നിലപാട്.
2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളിലാണ് ഐ.എസ്.സി ക്രമക്കേട് ആരോപിച്ചത്. കൃത്യമായ രേഖകളില്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ചിലവുകൾ ചൂണ്ടിക്കാട്ടി ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാൻ സംഘടനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, വർഷങ്ങളായി തങ്ങൾ പുലർത്തുന്ന സാമ്പത്തിക സുതാര്യതയെ ചോദ്യം ചെയ്യുന്ന നടപടി വിവേചനപരമാണെന്ന് എഫ്.എസ്.ഐ.എൻ ചീഫ് ബോബി കാമറൂൺ വ്യക്തമാക്കി.
ദൈനംദിന അക്കൗണ്ടിംഗ് കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്നും നയപരമായ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക അച്ചടക്കം ലംഘിച്ചുവെന്ന കാരണത്താൽ എഫ്.എസ്.ഐ.എന്നിനുള്ള ഫണ്ടിംഗ് രീതിയിൽ മാറ്റം വരുത്താൻ ഐ.എസ്.സി തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ‘ഫ്ലെക്സിബിൾ’ രീതിയിൽ നിന്ന് മാറി കർശന നിയന്ത്രണങ്ങളുള്ള ‘സെറ്റ് ഫണ്ടിംഗ്’ (Set Funding) രീതിയിലേക്ക് മാറാനാണ് നീക്കം. ഇത് സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നതിനാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പുതിയ തീരുമാനപ്രകാരം വർഷാവസാനം ഉപയോഗിക്കാത്ത തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ടി വരും. ഇത് തങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് സംഘടനയുടെ വാദം. അതേസമയം, സംഘടനയ്ക്കുള്ളിൽ നിന്നും സുതാര്യത ആവശ്യപ്പെട്ട് ചില ഗോത്രനേതാക്കൾ രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകി. ട്രഷറി ബോർഡ് അംഗങ്ങൾ നിർബന്ധമായും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള കരാറിൽ (NDA) ഒപ്പിടണമെന്ന നിർദ്ദേശമാണ് വിവാദമായത്.
വിവരങ്ങൾ പുറത്തുവിടുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണെന്ന് വൈറ്റ് ബിയർ ഫസ്റ്റ് നേഷൻ ചീഫ് ജോനാഥൻ പാസപ്പ് ഉൾപ്പെടെയുള്ളവർ ആരോപിച്ചു. എന്നാൽ, അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിഭാഗം ചീഫ്മാരും നിലവിലെ നേതൃത്വത്തെ പിന്തുണച്ചതോടെ പ്രതിപക്ഷ സ്വരമുയർത്തിയവരുടെ പ്രമേയം തള്ളപ്പെട്ടു. വരും ദിവസങ്ങളിൽ കോടതി നടപടികളുമായി മുന്നോട്ട് പോകാനാണ് എഫ്.എസ്.ഐ.എൻ തീരുമാനം.
FSIN tightens its accounting game; rejects central audit report, announces it will not repay $27.8 million
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




