ടൊറന്റോ: ആൽബർട്ടയിൽ നടക്കാനിരിക്കുന്ന റഫറണ്ടം പ്രവിശ്യയിലെ നിക്ഷേപ സാധ്യതകൾക്ക് തിരിച്ചടിയാകില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. ടൊറന്റോയിൽ നടക്കുന്ന ‘കാനഡ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ’ പങ്കെടുക്കാൻ എത്തുന്നതിന് മുന്നോടിയായാണ് സ്മിത്ത് പ്രതികരിച്ചത്. ഓരോന്നിനും $200 ദശലക്ഷത്തിലേറെ മൂല്യമുള്ള 34 പ്രോജക്റ്റുകളാണ് ആൽബർട്ട സമ്മിറ്റിൽ ആഗോള നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ബി.സി തീരത്തേക്കുള്ള വെസ്റ്റ് കോസ്റ്റ് പൈപ്പ്ലൈൻ പദ്ധതിക്ക് ഒക്ടോബറോടെ ഉപാധികളോടെയുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ കാർബൺ ക്യാപ്ചർ, പരമ്പരാഗത-പുതിയ ഇന്ധന പദ്ധതികൾ, കാർഷിക നിക്ഷേപങ്ങൾ എന്നിവയും പ്രവിശ്യയുടെ പട്ടികയിലുണ്ട്.
വിഘടനവാദ ചർച്ചകൾ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി കാൽഗറി ചേംബർ ഓഫ് കൊമേഴ്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, കുറഞ്ഞ കോർപ്പറേറ്റ് നികുതിയും ഉയർന്ന തൊഴിൽ അന്തരീക്ഷവുമാണ് നിക്ഷേപകർ പ്രധാനമായും നോക്കുന്നതെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. അടുത്തിടെ മെറ്റാ പ്രഖ്യാപിച്ച $13 ബില്യൺ ഡാറ്റാ സെന്റർ പദ്ധതി ഇതിനൊരു ഉദാഹരണമാണ്. മുൻകാല ഫെഡറൽ നയങ്ങൾ നിക്ഷേപത്തെ ബാധിച്ചിരുന്നെങ്കിലും പുതിയ ഫെഡറൽ സർക്കാരുമായി ചേർന്ന് അത് പരിഹരിക്കാൻ സാധിച്ചുവെന്നും ആൽബർട്ട കാനഡയിൽ തന്നെ തുടരണമെന്നാണ് തന്റെ നിലപാടെന്നും പ്രീമിയർ വ്യക്തമാക്കി.
Also Read: ഐസ്ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാനഡയിലേക്ക് $1 ട്രില്യൺ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലാണ് സി.പി.പി.ഐ.ബി, പി.എസ്.പി ഇൻവെസ്റ്റ്മെന്റ്സ് എന്നിവരുമായി ചേർന്ന് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









