ചിക്കുൻഗുനിയ രോഗബാധയ്ക്കുള്ള സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള യാത്രാ നിർദ്ദേശങ്ങൾ (Travel Advisory) പുതുക്കി കാനഡയിലെ ഫെഡറൽ സർക്കാർ. കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ചൈനയിലെ ഗ്വാങ്‌ഡോംഗ് (Guangdong) പ്രവിശ്യയിലെ ചിക്കുൻഗുനിയ വ്യാപന സാധ്യത ‘ലെവൽ 2’ ആയി തരംതിരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. പനി, കഠിനമായ സന്ധി വേദന, പേശി വേദന, തലവേദന, ഛർദ്ദി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് അണുബാധകൾക്ക് സമാനമായതിനാൽ ലാബ് പരിശോധനകളിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
രോഗം പരത്തുന്ന കൊതുകുകൾ പകലും രാത്രിയിലും കടിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എപ്പോഴും കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഇൻസെക്റ്റ് റിപ്പല്ലന്റുകൾ (Insect repellent) ഉപയോഗിക്കുക, ശരീരം മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, താമസസ്ഥലങ്ങളിൽ കൊതുകുവലകൾ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. കാനഡയിൽ ചിക്കുൻഗുനിയയ്ക്കുള്ള വാക്സിൻ അംഗീകരിച്ചിട്ടുണ്ടെന്നും യാത്രയ്ക്ക് മുൻപ്, പ്രത്യേകിച്ച് ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരും, വാക്സിനേഷനെക്കുറിച്ച് ഡോക്ടറുടെ ഉപദേശം തേടണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊതുകജന്യ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. സമീപകാലത്ത് ക്യൂബയിൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പടർന്നു പിടിച്ചിരുന്നു. കൂടാതെ, കാനഡയിലെ വിൻഡ്‌സർ-എസെക്സ്, ഹാമിൽട്ടൺ, ഒട്ടാവ എന്നിവിടങ്ങളിൽ വേനൽക്കാലത്ത് വെസ്റ്റ് നൈൽ വൈറസ് ബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പുതിയ രോഗവ്യാപനം നടക്കുന്ന പശ്ചാത്തലത്തിൽ, രണ്ട് പതിറ്റാണ്ട് മുൻപ് ഉണ്ടായതുപോലൊരു മഹാമാരി ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടിരുന്നു.



