ഒട്ടാവ: ദയാവധം തെരഞ്ഞെടുക്കുന്ന രോഗികളിൽ നിന്ന് അവർ മരിക്കുന്നതിന് തൊട്ടുമുൻപ് തന്നെ അവയവങ്ങൾ എടുത്തു മാറ്റാമെന്ന പുതിയ നിർദ്ദേശം വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറക്കുന്നു. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ പൂർണ്ണമായി നിരോധിച്ചിട്ടുള്ള ഒന്നാണിത്. എന്നാൽ, പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ മാസികയായ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ ഒരു കൂട്ടം ഡോക്ടർമാർ എഴുതിയ ലേഖനത്തിൽ ഈ രീതിയെ അനുകൂലിച്ചതാണ് പുതിയ തർക്കങ്ങൾക്ക് കാരണമായിരിക്കുന്നത്.
രോഗി പൂർണ്ണമായി മരണപ്പെട്ട ശേഷമേ അവയവങ്ങൾ മാറ്റിവെക്കാവൂ എന്നും, അവയവങ്ങൾ എടുക്കുന്നത് മരണത്തിന് കാരണമാകരുത് എന്നതുമാണ് നിലവിലുള്ള പ്രധാന നിയമം. എന്നാൽ ദയാവധത്തിന് തയ്യാറാകുന്ന രോഗികളുടെ മരണം ഉറപ്പായതിനാൽ, മരിക്കുന്നതിന് തൊട്ടുമുൻപോ മരണസമയത്തോ അവയവങ്ങൾ എടുക്കുന്നതിൽ തെറ്റില്ലെന്നാണ് ലേഖനം എഴുതിയ ഡോക്ടർമാരുടെ വാദം. ലോകത്ത് 20 കോടിയിലധികം ആളുകൾ ജീവിക്കുന്ന ഇടങ്ങളിൽ ദയാവധത്തിന് നിയമസാധുതയുള്ളതിനാൽ ഇതിൽ കൃത്യമായ ചർച്ച വേണമെന്നും ഇവർ പറയുന്നു.
എന്നാൽ ഈ നീക്കത്തിനെതിരെ പ്രമുഖ നിയമ-വൈദ്യശാസ്ത്ര വിദഗ്ധർ ശക്തമായി രംഗത്തെത്തി. ചികിൽസ നൽകുന്നതും അവയവങ്ങൾ എടുത്തു മാറ്റുന്നതും വേറെ വേറെ തന്നെ നിൽക്കണമെന്നും, രണ്ടും കൂട്ടിമുട്ടിക്കുന്നത് അപകടകരമാണെന്നും ടൊറന്റോ സർവകലാശാലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഡോക്ടർമാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഇടയാക്കുമെന്നും, മതപരമായും സാമൂഹികമായും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നും ഇവർ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Organs could be harvested before euthanasia; Canadian experts oppose new proposal.






