കാനഡ: ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ പണിമുടക്ക് അവസാനിച്ചതോടെ എയർ കാനഡയുടെ മിക്ക വടക്കേ അമേരിക്കൻ സർവീസുകളും ഇന്ന് മുതൽ പുനരാരംഭിക്കും. കനേഡിയൻ സമയം ചൊവ്വാഴ്ചയാണ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചത്. വിമാനക്കമ്പനിയുടെ ഓൺലൈൻ ഡാഷ്‌ബോർഡിലെ വിവരമനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളിൽ 97 ശതമാനം ആഭ്യന്തര സർവീസുകളും 99 ശതമാനം യു.എസ്. സർവീസുകളും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കും.
നിലവിൽ 76 ശതമാനം അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് പുനരാരംഭിക്കുന്നത്.
അന്താരാഷ്ട്ര സർവീസുകൾ സാധാരണ നിലയിലെത്താൻ കൂടുതൽ സമയമെടുക്കുമെന്ന് എയർ കാനഡ ചീഫ് ഓപ്പറേഷൻസ് ഓഫീസർ മാർക്ക് നസർ പറഞ്ഞു. പണിമുടക്ക് നടക്കുന്നതിന് മുൻപ് തന്നെ ജീവനക്കാരെ തിരിച്ചയച്ചിരുന്നു. അതിനാൽ പണിമുടക്ക് അവസാനിച്ചപ്പോൾ വിദേശത്തുള്ള ജീവനക്കാർക്ക് ഉടൻ തന്നെ ജോലിക്കെത്താൻ കഴിഞ്ഞില്ല.
എയർ കാനഡയുടെയും എയർ കാനഡ റൂജിൻ്റെയും എല്ലാ സർവീസുകളും സാധാരണ നിലയിലാകാൻ ഏകദേശം 10 ദിവസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം ഓഗസ്റ്റ് 15 നും ഓഗസ്റ്റ് 23 നും ഇടയിൽ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് എയർ കാനഡ അറിയിച്ചു. പണിമുടക്ക് കാരണം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ഈ നടപടി ആശ്വാസമാകും.



