ഒട്ടാവ: ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും നാലിലൊന്ന് കാനഡക്കാരും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. വേൾഡ് വാക്‌സിൻ ഡേയോട് അനുബന്ധിച്ച് ‘പ്രൂഫ് സ്ട്രാറ്റജീസ്’ പുറത്തുവിട്ട വാർഷിക ട്രസ്റ്റ് ഇൻഡക്സ് സർവേയിലാണ് കാനഡയിലെ ആരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തുന്ന ഈ വിവരങ്ങളുള്ളത്. 2025-ൽ കാനഡയ്ക്ക് അഞ്ചാംപനി നിർമ്മാർജ്ജന രാജ്യം എന്ന പദവി നഷ്ടമായ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ പ്രത്യേക പഠനം നടത്തിയത്.
സർവേയിൽ പങ്കെടുത്ത 24 ശതമാനം പേരും തങ്ങൾ വാക്‌സിൻ നിരസിച്ചതായി സമ്മതിച്ചു. വാക്‌സിനുകൾ മൂലമുണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെക്കുറിച്ചുള്ള കടുത്ത ആശങ്കയാണ് ഇതിന് പ്രധാന കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ, പ്രവിശ്യാ ആരോഗ്യ ഇൻഷുറൻസുകൾ കവർ ചെയ്യാത്ത വാക്‌സിനുകളുടെ ഉയർന്ന ചിലവും പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു.
പ്രായഭേദമന്യേ സർവേ നടത്തിയതിൽ മില്ലേനിയൽ സ്ത്രീകളും ജെൻ സി പുരുഷന്മാരുമാണ് വാക്‌സിൻ നിരസിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നത്. ഏതാണ്ട് മുപ്പത് ശതമാനത്തോളം പേരാണ് ഈ വിഭാഗത്തിൽ നിന്ന് വിമുഖത പ്രകടിപ്പിച്ചത്. കുട്ടികളുടെ കാര്യമെടുത്താൽ, പതിനൊന്ന് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ മാതാപിതാക്കളിലാണ് വാക്‌സിൻ വിമുഖത കൂടുതൽ കണ്ടുവരുന്നത്.
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഈ വിമുഖതയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. കാനഡയിൽ അൽബെർട്ട പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾ വാക്‌സിൻ വേണ്ടെന്ന് വെക്കുന്നത്. രാഷ്ട്രീയമായി നോക്കിയാൽ കൺസർവേറ്റീവ് പാർട്ടി അനുഭാവികളിലാണ് വാക്‌സിൻ വിമുഖത കൂടുതലായി കാണപ്പെടുന്നത്.
വാക്‌സിൻ വിമുഖതയെ ഒരു രാഷ്ട്രീയ വിഷയമായി കാണരുതെന്ന് പ്രൂഫ് സ്ട്രാറ്റജീസ് ചെയർമാൻ ബ്രൂസ് മക്ലെല്ലൻ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾക്ക് ഇപ്പോഴും ഫാമിലി ഡോക്ടർമാരിലും ആരോഗ്യപ്രവർത്തകരിലും വലിയ വിശ്വാസമുണ്ടെന്നും, കൃത്യമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി മാസത്തിൽ 1,501 കാനഡക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
A quarter of Canadians polled said they chose not to get a recommended vaccine




