ഒട്ടാവ: രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കാനഡയിൽ നിന്ന് വൻതോതിൽ ഇന്ത്യക്കാരെ നാടുകടത്തുന്നു. 2026-ലെ ആദ്യ ആറു മാസത്തിനുള്ളിൽ മാത്രം 3,323 ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. കാനഡ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇക്കാലയളവിൽ അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തേക്കാൾ രണ്ടര ഇരട്ടിയിലധികമാണിത്.
നിലവിലെ നടപടികൾ തുടരുകയാണെങ്കിൽ, കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെടുന്ന വർഷമായി 2026 മാറും. കഴിഞ്ഞ വർഷം ആകെ 3,779 ഇന്ത്യക്കാരെ തിരിച്ചയച്ച സ്ഥാനത്താണ് ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ തന്നെ ഇതിന്റെ 88 ശതമാനത്തോളം ആളുകളെ നാടുകടത്തിയത്. താൽക്കാലിക താമസക്കാരുടെയും വിദേശ തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും എണ്ണം കുറയ്ക്കാനുള്ള കനേഡിയൻ സർക്കാരിന്റെ പുതിയ നയമാണ് ഇത്രയധികം ആളുകളെ നാടുകടത്തുന്നതിലേക്ക് നയിച്ചത്.
കാനഡയിൽ നിന്ന് നിലവിൽ ഏറ്റവും കൂടുതൽ നാടുകടത്തപ്പെടുന്ന വിദേശികളുടെ പട്ടികയിൽ മെക്സിക്കോയെ മറികടന്ന് ഇന്ത്യക്കാരാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. അഭയാർത്ഥി അപേക്ഷകളിലെ നിബന്ധനകൾ പാലിക്കാത്തത്, രേഖകളിലെ ക്രമക്കേടുകൾ, മറ്റ് കുടിയേറ്റ നിയമലംഘനങ്ങൾ എന്നിവയാണ് തിരിച്ചയക്കലിന് പ്രധാന കാരണമായി ഏജൻസി ചൂണ്ടിക്കാണിക്കുന്നത്.
ഇതേ സമയപരിധിയിൽ അമേരിക്കയിൽ നിന്ന് 1,273 ഇന്ത്യക്കാരെ മാത്രമാണ് തിരിച്ചയച്ചിട്ടുള്ളത്. നിലവിൽ നാടുകടത്തൽ നടപടികൾ പുരോഗമിക്കുന്ന വിദേശികളുടെ പട്ടികയിലും ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ. 7,669 പേരാണ് ഇനി ഈ പട്ടികയിലുള്ളത്.
Canada deported over 3,000 Indians in 6 months
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





