വോൾഫ്‌വിൽ (നോവ സ്കോഷ്യ): മനുഷ്യരിലും മൃഗങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചെള്ളുകൾ, പേനുകൾ തുടങ്ങിയ ടിക്ക് ജീവികളെ നശിപ്പിക്കാനും പ്രതിരോധിക്കാനുമുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കാനഡ. രാജ്യത്ത് ആദ്യമായി ആരംഭിച്ച ‘കനേഡിയൻ ടിക് റിസർച്ച് ആൻഡ് ഇന്നവേഷൻ സെന്റർ’ കേന്ദ്രീകരിച്ചാണ് ഗവേഷണം നടക്കുന്നത്. നോവ സ്കോഷ്യയിലെ അക്കാഡിയ യൂണിവേഴ്സിറ്റിയാണ് ഈ വൻകിട പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി 1.2 മില്യൺ ഡോളർ പ്രവിശ്യാ സർക്കാരും 4.55 ലക്ഷം ഡോളർ കനേഡിയൻ ഫെഡറൽ സർക്കാരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
പ്രദേശത്തെ ചെള്ളുകളുടെ സാന്ദ്രത, അവയുടെ പെരുപ്പം, അവ പരത്തുന്ന രോഗാണുക്കൾ എന്നിവയെക്കുറിച്ച് സമഗ്രമായ സർവേയും പരിശോധനയും നടത്തുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന അക്കാഡിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നികോലെറ്റ ഫറോൺ വ്യക്തമാക്കി. സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നോവ സ്കോഷ്യയിൽ ഭീതി വിതച്ച് രോഗബാധ
കാനഡയിൽ ചെള്ളു കടി മൂലമുള്ള രോഗങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് നോവ സ്കോഷ്യ. ഇവിടെ കാണപ്പെടുന്ന ‘ബ്ലാക്ക് ലെഗ്ഗ്ഡ് ടിക്’ എന്നയിനം ചെള്ളുകളാണ് ലൈം ഡിസീസ് (Lyme disease), ബാക്ടീരിയ അണുബാധയായ അനപ്ലാസ്മോസിസ് (Anaplasmosis) എന്നിവ പരത്തുന്നത്.
ALSO READ ; കാനഡ പൗരത്വ അപേക്ഷകളിൽ കരുതൽ വേണം!; തെറ്റുകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്
കഴിഞ്ഞ വർഷം പബ്ലിക് ഹെൽത്ത് ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 600-ലധികം അണുബാധ കേസുകളിൽ 90 ശതമാനവും നോവ സ്കോഷ്യയിലായിരുന്നു.സർക്കാരിന്റെ സാമ്പത്തിക സഹായത്തെ സ്വാഗതം ചെയ്ത് ലൈം രോഗ പ്രതിരോധ പ്രവർത്തകയായ ഡോണ ലൂഗർ രംഗത്തെത്തി. 25 വർഷം മുൻപ് ചെള്ളിന്റെ കടിയേറ്റ് രോഗബാധിതയായ ഇവർ വർഷങ്ങൾക്ക് ശേഷമാണ് യഥാർത്ഥ രോഗം തിരിച്ചറിഞ്ഞത്. ഇപ്പോഴും അതിന്റെ പലവിധ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഡോണ പറയുന്നു.”മുമ്പ് ചില പ്രത്യേക കാലയളവിലാണ് ചെള്ളുകളുടെ ശല്യം കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ വർഷം മുഴുവൻ ഈ ഭീഷണിയുണ്ട്. അതിനാൽ രോഗവ്യാപനം തടയാൻ ഗവേഷണം സഹായിക്കുമെന്നും ഡോണ പറഞ്ഞു.
എന്നാൽ, രോഗനിർണ്ണയവും ചികിത്സയും മെച്ചപ്പെടുത്താൻ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കണമെന്നും ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ട് പ്രവിശ്യാ സർക്കാരിന് താൻ നൽകിയ നിവേദനത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർ സങ്കടത്തോടെ ചൂണ്ടിക്കാട്ടി. ലഭിച്ച തുക ഉപയോഗിച്ച് അത്യാധുനിക ലാബ് ഉപകരണങ്ങൾ വാങ്ങുമെന്നും കൂടുതൽ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുമെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









