കേപ് ബ്രെട്ടൺ: നോവ സ്കോഷ്യയിലെ കേപ് ബ്രെട്ടൺ ദ്വീപിലെ മൂന്ന് കൗണ്ടികളിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പ്രഖ്യാപിച്ച പ്രദേശിക അടിയന്തരാവസ്ഥ തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ മേഖലയിലുടനീളം വൻ നാശനഷ്ടങ്ങളും രൂക്ഷമായ വെള്ളപ്പൊക്കവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തിൽ പ്രധാന റോഡുകൾ പലതും തകരുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കേപ് ബ്രെട്ടണിലെ മാർബിൾ മൗണ്ടൻ, സിഡ്നിയിലെ യൂണിയൻ സ്ട്രീറ്റ്, ബ്രൂക്ക്ലാന്റ് സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുകളും വീട്ടുകളും വെള്ളത്തിനടിയിലാണ്. സാഹചര്യങ്ങൾ ഇപ്പോഴും അപകടകരമായി തുടരുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ യാത്ര ചെയ്യരുതെന്ന് നോവ സ്കോഷ്യ എമർജൻസി മാനേജ്മെന്റ് കർശന മുന്നറിയിപ്പ് നൽകി.
നോവ സ്കോഷ്യയുടെ വടക്കൻ പ്രദേശങ്ങളിൽ എൻവിറോൺമെന്റ് കാനഡ നിലവിൽ ഓറഞ്ച് അലർട്ട് നിലനിർത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 10 മുതൽ 20 മില്ലീമീറ്റർ വരെ അധിക മഴ കൂടി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കനത്ത മഴയ്ക്ക് രാവിലെയോടെ ശമനമുണ്ടാകുമെങ്കിലും തിങ്കളാഴ്ച വരെ ചാറ്റൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
ദുരന്തബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി നോവ സ്കോഷ്യ പ്രീമിയർ ടിം ഹൂസ്റ്റൺ ശനിയാഴ്ച വൈകുന്നേരം സൗത്ത് കേപ് ബ്രെട്ടണിലെ പോർട്ട് ഹോക്സ്ബറിയിലുള്ള കമാൻഡ് സെന്റർ സന്ദർശിച്ചു. ഉദ്യോഗസ്ഥർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെങ്കിലും പ്രളയജലം പൂർണ്ണമായി ഇറങ്ങി സ്റ്റോം അവസാനിച്ചതിനു ശേഷം മാത്രമേ നാശനഷ്ടങ്ങളുടെ യഥാർത്ഥ വ്യാപ്തി വ്യക്തമാകൂ എന്ന് പ്രീമിയർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കേപ് ബ്രെട്ടൺ പ്രാദേശിക ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികളും നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









