ഓട്ടവ: കാനഡയിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി അഞ്ച് പ്രവിശ്യകളിൽ മിനിമം വേതനം വർധിപ്പിച്ചു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം മാനിറ്റോബ, ഒന്റാറിയോ, സസ്കാച്വാൻ, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേഡ് ഐലൻഡ് (PEI) എന്നീ പ്രവിശ്യകളിലാണ് മണിക്കൂർ വേതനത്തിൽ വർധനവ് വരുത്തുന്നത്. ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുത്താണ് 1.5 ശതമാനം മുതൽ 2.5 ശതമാനം വരെയുള്ള ഈ ശമ്പളവർധന നടപ്പാക്കുന്നത്.
പുതിയ മാറ്റത്തോടെ ഒന്റാറിയോയിൽ മിനിമം വേതനം മണിക്കൂറിന് 17.60 ഡോളറിൽ നിന്ന് 17.95 ഡോളറായി ഉയരും. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വേതന വർധനവ് പ്രഖ്യാപിച്ച അഞ്ച് പ്രവിശ്യകളിൽ ഏറ്റവും ഉയർന്ന വേതനം ഒന്റാറിയോയിലായിരിക്കും. അതേസമയം, ഏറ്റവും വലിയ ശതമാന വർധനവ് മാനിറ്റോബയിലാണ് നടപ്പാക്കുന്നത്. മാനിറ്റോബയിൽ മണിക്കൂറിന് 16 ഡോളറുണ്ടായിരുന്ന വേതനം 2.5 ശതമാനം വർധിച്ച് 16.40 ഡോളറാകും. സസ്കാച്വാനിൽ 15.70 ഡോളറായും, നോവ സ്കോഷ്യയിൽ 17.00 ഡോളറായും, പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 17.30 ഡോളറായുമാണ് പുതിയ നിരക്കുകൾ പുനർനിർണയിച്ചിരിക്കുന്നത്.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
രാജ്യത്ത് വാടക, ഭക്ഷണം, ഗതാഗതം എന്നിവയ്ക്കുള്ള ചെലവുകൾ ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഈ നടപടി. വേതന വർധനവ് മുഴുവൻ സമയ തൊഴിലാളികൾക്ക് വാർഷിക വരുമാനത്തിൽ വലിയ ആശ്വാസമാകുമെങ്കിലും, യഥാർത്ഥ ലിവിംഗ് വേജുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിലയിരുത്തലുകൾ. അതേസമയം, ഫെഡറൽ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിലവിലുള്ള 18.15 ഡോളർ ഫെഡറൽ മിനിമം വേതനം തന്നെ തുടർന്നും ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









