ടൊറന്റോ: കാനഡയിൽ ഡീസൽ വില വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. വ്യാഴാഴ്ച ലിറ്ററിന് 2.751 കനേഡിയൻ ഡോളറാണ് വില രേഖപ്പെടുത്തിയത്. ഡീസൽ വാഹനങ്ങൾ ഉപയോഗിക്കാത്തവരെയും വിലവർധന ബാധിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ഭക്ഷണം, ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ ട്രക്കുകളും ട്രെയിനുകളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. അതിനാൽ ഡീസൽ വില ഉയരുന്നത് ഗതാഗതച്ചെലവ് വർധിപ്പിക്കുകയും സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കുകയും ചെയ്യും.
ഡീസൽ വിലയിലുണ്ടായ വർധന മൂലമുള്ള അധിക ഗതാഗതച്ചെലവ് കമ്പനികൾ ഇതിനകം ഉപഭോക്താക്കളിലേക്ക് കൈമാറിത്തുടങ്ങിയതായി ഗ്യാസ് അനലിസ്റ്റ് ഡാൻ മക്റ്റീഗ് പറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ ഇന്ധന സർചാർജുകൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിഫലം അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന അസംസ്കൃത എണ്ണവിലയും ആഗോള ഡീസൽ ക്ഷാമവുമാണ് വിലവർധനയ്ക്ക് പ്രധാന കാരണം. മധ്യപൂർവദേശത്തെ സംഘർഷത്തെ തുടർന്ന് എണ്ണ പൈപ്പ്ലൈനുകൾ, റിഫൈനറികൾ, കപ്പൽ ഗതാഗത പാതകൾ എന്നിവ തടസ്സപ്പെട്ടിട്ടുണ്ട്. റഷ്യൻ റിഫൈനറികൾക്ക് നേരെയുണ്ടായ യുക്രെയ്ൻ ആക്രമണങ്ങളും റഷ്യൻ ഇന്ധന കയറ്റുമതിയിലെ നിയന്ത്രണങ്ങളും ആഗോള ഡീസൽ ലഭ്യത കുറച്ചിട്ടുണ്ട്.
Also Read: പേരും നമ്പറും മതി; തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ ഇനി എളുപ്പത്തിൽ പരിശോധിക്കാം
ഡീസൽ ക്ഷാമം ട്രക്കിങ്, കൃഷി, നിർമാണം തുടങ്ങിയ മേഖലകളെയും ബാധിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള റിഫൈനറികൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വിതരണം സാധാരണ നിലയിലാക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കാമെന്ന് മുൻ ആൽബർട്ട പെട്രോളിയം മാർക്കറ്റിങ് കമ്മിഷൻ മേധാവി റിച്ചാർഡ് മാസൻ പറഞ്ഞു. കാനഡയ്ക്ക് സ്വന്തം റിഫൈനറികളുള്ളതിനാൽ മറ്റ് ചില രാജ്യങ്ങളെക്കാൾ സാഹചര്യം മെച്ചമാണെങ്കിലും ആഗോളതലത്തിൽ ഡീസൽ ലഭ്യത കുറയുമ്പോൾ കാനഡയിലും വില ഉയരുമെന്ന് മാസൻ പറഞ്ഞു. മധ്യപൂർവദേശത്തെ വിതരണ പ്രതിസന്ധി മാസങ്ങളോളം തുടർന്നാൽ കമ്പനികൾ ഉയർന്ന ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









