വിന്നിപെഗ്: വിന്നിപെഗ് പൊലീസ് സേവനത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചെറിയ തോതിൽ മെച്ചപ്പെട്ടതായി പുതിയ സർവേ റിപ്പോർട്ട്. എന്നാൽ നഗരമധ്യത്തിലെ സുരക്ഷയും, അപകട സമയത്ത് പൊലീസ് എത്തുന്നതിലെ താമസം അഥവാ പ്രതികരണ സമയവുമാണ് ജനങ്ങൾക്ക് ഇപ്പോഴും വലിയ ആശങ്കയായി നിൽക്കുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 14 വരെ 600 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. വിളിച്ചാൽ ഉടൻ പൊലീസ് എത്തുന്നില്ലെന്ന പരാതി ശക്തമാണെങ്കിലും, ഈ പ്രശ്നം പരിഹരിക്കാൻ നടപടി തുടരുകയാണെന്ന് പൊലീസ് മേധാവി ജീൻ ബൗവേഴ്സ് പറഞ്ഞു.
നഗരമധ്യത്തിലൂടെ ഒറ്റയ്ക്ക് നടക്കാൻ പേടിയാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. പകൽ സമയത്ത് ഒറ്റയ്ക്ക് നടക്കാൻ സുരക്ഷിതമാണെന്ന് തോന്നുന്നത് 44 ശതമാനം ആളുകൾക്ക് മാത്രമാണ്. രാത്രി സമയത്ത് ഇത് വെറും എട്ട് ശതമാനം പേർക്ക് മാത്രമായി കുറയുന്നു. എന്നാൽ ഈ വർഷം നഗരത്തിലെ കുറ്റകൃത്യങ്ങളിൽ 10 ശതമാനവും അതിക്രമങ്ങളിൽ 19 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ഭയം മാറ്റാൻ പൊലീസിന്റെ കാൽനട പട്രോളിംഗ് കൂട്ടുമെന്നും അവർ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ വ്യക്തവും ഉത്തരവാദിത്തമുള്ളതുമാക്കാൻ ക്യാമറ പരീക്ഷണം തുടരുകയാണ്. ഉദ്യോഗസ്ഥരുടെ വസ്ത്രത്തിൽ ഘടിപ്പിക്കുന്ന 40 ക്യാമറകൾ വഴി പൊതുജനങ്ങളുമായുള്ള 6,000-ത്തിലധികം സംഭാഷണങ്ങളും ഇടപാടുകളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഡിസംബറിൽ ഇതിന്റെ കാലാവധി കഴിയുമെങ്കിലും അന്തിമ റിപ്പോർട്ട് വരുന്നത് വരെ ക്യാമറ ഉപയോഗം തുടരാനാണ് പൊലീസിന്റെ തീരുമാനം. ഇത് കോടതികളിൽ തെളിവായി ഉപയോഗിക്കാൻ സഹായിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ജോർജ് ലാബോസിയർ പറഞ്ഞു.
Also Read: ഇനി റീൽസിലൂടെ സുരക്ഷാ സന്ദേശം; ടിക്ടോക്കിലും സജീവമായി കാൽഗറി പൊലീസ്
നഗരമധ്യത്തിലെ ബിസിനസുകളും കടകളും നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ മനസ്സിലാക്കാൻ 18 മാസത്തെ പുതിയ പഠനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയാനും വ്യാപാരികളെ സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ പഠനങ്ങൾ നടത്തുന്നതിന് പകരം പൊലീസ് പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് പ്രദേശത്തെ ബിസിനസുകാരുടെ ആവശ്യം. ഈ വിഷയം കൂടുതൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് ബോർഡ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









