വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ ഇനി മുതൽ സ്ഥിരമായി ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കുന്നു. വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റി ക്രമീകരിക്കുന്ന പതിവ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പ്രവിശ്യാ പ്രീമിയർ വാബ് കിന്യൂ വ്യാഴാഴ്ച അറിയിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും ബിസിനസ് മേഖലയ്ക്കും കുട്ടികളുടെ പരിചരണത്തിനും ഈ തീരുമാനം ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രഖ്യാപനത്തോടെ, വരാനിരിക്കുന്ന നവംബർ 1-ന് സമയം ഒരു മണിക്കൂർ പിന്നോട്ടാക്കുന്ന പതിവ് മാനിറ്റോബയിൽ ഉണ്ടാവില്ല.
സർക്കാരിന്റെ ഈ തീരുമാനത്തെ വിന്നിപെഗ് ചേംബർ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് റീട്ടെയിൽ വ്യാപാരികൾക്കും റെസ്റ്റോറന്റുകൾക്കും കർഷകർക്കും ബിസിനസ്സ് വർധിപ്പിക്കാൻ സഹായകരമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സമയമാറ്റം മൂലം അതിർത്തി കടന്നുള്ള വ്യവസായ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ മാറ്റം സഹായിക്കും. ഇതോടെ, ബ്രിട്ടീഷ് കൊളംബിയ, യൂക്കൺ, സസ്കാച്വാൻ എന്നിവയ്ക്ക് സമാനമായി മാനിറ്റോബയിലും ഇനി സ്ഥിര സമയക്രമമായിരിക്കും നിലവിൽ വരിക.
Also Read : ഈ ഷോപ്പിൽ കാഷ്യറും ജീവനക്കാരുമില്ല; ഓട്ടവയിൽ ശ്രദ്ധ നേടി ‘Aisle 24’
വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയാൻ സർക്കാർ നടത്തിയ സർവേയിൽ വൻ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത 72,000 ആളുകളിൽ 92 ശതമാനം പേരും ക്ലോക്ക് മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ 58 ശതമാനം പേർ സ്ഥിരമായി ഡേലൈറ്റ് സേവിംഗ് ടൈം വേണമെന്ന് വോട്ട് ചെയ്തപ്പോൾ 34 ശതമാനം പേർ സ്റ്റാൻഡേർഡ് ടൈമിനെയാണ് പിന്തുണച്ചത്. മാറ്റം സുഗമമായി നടപ്പിലാക്കുന്നതിനായി സർക്കാർ ഇപ്പോൾ വിവിധ വ്യവസായ പങ്കാളികളുമായും സംഘടനകളുമായും ചർച്ചകൾ നടത്തിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









