ഓട്ടവ: അമേരിക്കയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. ചർച്ചകൾ വഴിമുട്ടാനുള്ള ഒരു കാരണം കാനഡയിലെ ഫ്രഞ്ച് ഭാഷാ സംരക്ഷണ നിയമങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളാണ്. ഫ്രഞ്ച് ഭാഷയ്ക്കും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റവും ഭീഷണികളും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി വെള്ളിയാഴ്ച ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു.
കാനഡയിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും, ക്യുബെക് പ്രവിശ്യയിലെ 85 ശതമാനം ആളുകളും സംസാരിക്കുന്നത് ഫ്രഞ്ചാണ്. അതിനാൽ രാജ്യത്ത് വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചും (ഉദാഹരണത്തിന് ഷാമ്പൂ കുപ്പികളിൽ ‘shampooing’ എന്ന്) നിർബന്ധമായും ഉൾപ്പെടുത്തണം. കൂടാതെ കാനഡയുടെ ‘ഓൺലൈൻ സ്ട്രീമിംഗ് ആക്ട്’, ക്യുബെക്കിന്റെ ‘ബിൽ 109’ എന്നിവ വഴി നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ തുടങ്ങിയ യുഎസ് കമ്പനികൾ കനേഡിയൻ-ഫ്രഞ്ച് ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കാനും അവയിൽ നിക്ഷേപം നടത്താനും ബാധ്യസ്ഥരാണ്. എന്നാൽ, ക്യുബെക്കിന്റെ കർശനമായ ‘ബിൽ 96’ ഉൾപ്പെടെയുള്ള ഈ നിയമങ്ങൾ അമേരിക്കൻ കമ്പനികൾക്ക് മേലുള്ള വിവേചനപരമായ നികുതിയും വ്യാപാര തടസ്സവുമാണെന്നാണ് യുഎസ് ട്രേഡ് പ്രതിനിധി ജാമിയേസൺ ഗ്രീറിന്റെ വാദം. ഫ്രഞ്ച് ഭാഷയെ ചൊല്ലിയുള്ള കാനഡയുടെ ആശങ്കകൾ ഒരു “തമാശക്കഥ” മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ: യു.എസ് താരിഫ് ഭീഷണി: കാനഡയിൽ 87,000 തൊഴിലവസരങ്ങൾ കുറഞ്ഞേക്കും; ഈ പ്രവിശ്യകൾക്ക് തിരിച്ചടി
അമേരിക്കക്കാർക്ക് ഫ്രഞ്ച് ഭാഷയും സംസ്കാരവും വെറുമൊരു തടസ്സമായിരിക്കാമെങ്കിലും കാനഡക്കാർക്കും ക്യുബെക് ജനതയ്ക്കും ഇത് ഭരണഘടനാപരമായ അവകാശമാണെന്ന് ക്യുബെക്കിലെ ലെവിസിൽ നടന്ന വാർത്താസമ്മേളനത്തിൽ മാർക്ക് കാർണി തിരിച്ചടിച്ചു. അതേസമയം, താൻ ഫ്രഞ്ച് ഭാഷയ്‌ക്കെതിരാണെന്ന ആരോപണം നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കാർണി ജനപിന്തുണ നഷ്ടപ്പെട്ട “ബലഹീനനും പ്രാപ്തിയില്ലാത്തവനുമായ പ്രധാനമന്ത്രി”യാണെന്നും ക്യുബെക്കിലെ ജനങ്ങളുടെ രാഷ്ട്രീയ പിന്തുണ നേടാനാണ് ഇങ്ങനെയൊരു നുണ പ്രചരിപ്പിക്കുന്നതെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഭാഷയും സംസ്കാരവും ചർച്ചാവിഷയമാക്കാൻ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ക്യുബെക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ചർച്ചകൾ മുടങ്ങിയതിനെ തുടർന്ന് കാനഡയിൽ നിന്നുള്ള 20 ശതകോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതിന് ശക്തമായ മറുപടി നൽകാൻ ഒരുങ്ങുന്ന കാനഡ, ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ചാമ്പെയ്ന്റെ നേതൃത്വത്തിൽ പ്രാദേശിക വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാനുള്ള നടപടികൾ പ്രഖ്യാപിക്കും. ക്യുബെക്കിൽ പ്രവിശ്യാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭാഷാ നിയമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത് പ്രവിശ്യയിൽ വീണ്ടും സ്വതന്ത്ര വാദത്തിന് ആക്കം കൂട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരായ സ്റ്റുവർട്ട് പ്രെസ്റ്റ്, സ്റ്റെഫാനി ഷൂയിനാർഡ് എന്നിവർ വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





