സസ്കാച്വാൻ: യു.എസും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം അതിരൂക്ഷമായതോടെ, അമേരിക്കൻ നിർമ്മിത മദ്യങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം തേൻ, ഹോക്കി സ്റ്റിക്കുകൾ, ഫ്ലവർ ബൾബുകൾ എന്നിവയുൾപ്പെടെ 20 ബില്യൺ യു.എസ്. ഡോളറിന്റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതാണ് പ്രവിശ്യകളിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഇതിന് മറുപടിയായി സെപ്റ്റംബർ 8 മുതൽ ശക്തമായ തിരിച്ചടി തീരുവ ചുമത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സസ്കാച്വാനിലെ കടകളിൽ നിന്ന് യു.എസ്. മദ്യം ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷമായ എൻ.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ്. പ്രസിഡന്റിന് മുന്നിൽ വഴങ്ങാതെ കർശന നിലപാട് സ്വീകരിക്കണമെന്ന് എൻ.ഡി.പി ട്രേഡ് ക്രിട്ടിക് കിം ബ്രെക്നർ പ്രീമിയർ സ്കോട്ട് മോയോട് ആഹ്വാനം ചെയ്തതോടെ, മദ്യ നിരോധനം ഉൾപ്പെടെയുള്ള നടപടികൾ പ്രവിശ്യ സർക്കാരിന്റെ പരിഗണനയിലാണെന്ന് സ്കോട്ട് മോ അറിയിച്ചു.
ALSO READ: മോഹങ്ങൾ പാതി വഴിയിൽ പൊലിഞ്ഞു: കനേഡിയൻ സ്വപ്നങ്ങൾ ഉപേക്ഷിച്ച് പഞ്ചാബി യുവാക്കൾ തിരികെ നാട്ടിലേക്ക്
മറ്റു പ്രവിശ്യകളിൽ വ്യത്യസ്ത നിലപാടുകളാണ് ഉയർന്നു കേൾക്കുന്നത്. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അമേരിക്കൻ മദ്യത്തിന് ഔദ്യോഗിക നിരോധനം ഏർപ്പെടുത്തില്ലെന്നും ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നും വ്യക്തമാക്കി. എങ്കിലും പ്രാദേശിക വിപണികളിൽ യു.എസ്. ഉൽപ്പന്നങ്ങൾ ഒഴിവാക്കി കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാനാണ് ഭൂരിഭാഗം ജനങ്ങളും താല്പര്യപ്പെടുന്നത്. മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ഒരു വർഷത്തിലേറെയായി യു.എസ്. മദ്യം ഓർഡർ ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ ഈ വ്യാപാര തർക്കത്തിൽ തദ്ദേശീയ ബിസിനസുകൾക്ക് ആവശ്യമായ പിന്തുണ നൽകാൻ പ്രവിശ്യാ ഭരണകൂടം പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് ബിസിനസ് മന്ത്രി ജാമി മോസസും വ്യക്തമാക്കി. യു.എസ്. ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചും കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകിയും സാധാരണക്കാരായ ജനങ്ങളും ഈ വ്യാപാര യുദ്ധത്തിൽ സ്വന്തം ഭരണകൂടങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





