ടൊറന്റോ: ബഹിരാകാശ യാത്ര സമ്മാനിച്ച അനുഭവം തന്റെ കാഴ്ചപ്പാടുകളെ എന്നെന്നേക്കുമായി മാറ്റിമറിച്ചുവെന്നും, വിരമിക്കലിന് ശേഷം രാജ്യത്തെ ബഹിരാകാശ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കനേഡിയൻ ബഹിരാകാശ യാത്രികൻ ജെറെമി ഹാൻസെൻ. ചരിത്രപ്രസിദ്ധമായ ‘ആർട്ടിമിസ് II’ (Artemis II) ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് യാത്ര ചെയ്ത ആദ്യ കനേഡിയൻ പൗരനാണ് അദ്ദേഹം. അമേരിക്കക്കാരല്ലാതെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിന് (LEO) അപ്പുറത്തേക്ക് സഞ്ചരിച്ച ആദ്യ വ്യക്തിയും ജെറെമി ഹാൻസെനാണ്.
കനേഡിയൻ നാഷണൽ എക്സിബിഷന്റെ (CNE) ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ടൊറന്റോയിൽ എത്തിയതായിരുന്നു അദ്ദേഹം. 1972-ന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് നടത്തുന്ന ആദ്യ ചന്ദ്രപരിക്രമണ ദൗത്യമായ ആർട്ടിമിസ് II-ൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ എക്സിബിഷനിലെ സ്‌പേസ് ഗാലറിയും അദ്ദേഹം സന്ദർശിച്ചു.
കാനഡയുടെ സാമ്പത്തിക മേഖലയുടെ പ്രധാന തൂണുകളിലൊന്നായി ബഹിരാകാശ രംഗം തുടരുമെന്ന് ഹാൻസെൻ വ്യക്തമാക്കി. ഭാവി തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കേണ്ടതും അവരെ സജ്ജരാക്കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ ; വ്യാപാര ചർച്ചകൾ പരാജയം: കാനഡ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തി യു.എസ്
മൂന്ന് അമേരിക്കൻ സഹയാത്രികർക്കൊപ്പം ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കാനഡയുടെ ബഹിരാകാശ ഏജൻസിയിൽ (CSA) നിന്നുള്ള വിരമിക്കൽ അദ്ദേഹം പ്രഖ്യാപിച്ചത്. ഭാവി പദ്ധതികളെക്കുറിച്ച് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും, വിവിധ പരിപാടികളിലൂടെ തന്റെ ബഹിരാകാശ അനുഭവങ്ങൾ പങ്കുവെക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കാനഡയുടെ ബഹിരാകാശ വ്യവസായത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ തന്റെ അനുഭവ സമ്പത്ത് എപ്രകാരം വിനിയോഗിക്കാം എന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ബഹിരാകാശ മേഖലയിൽ കാനഡയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരു ബഹിരാകാശ രാജ്യമായി നമുക്ക് ഏറെ ആഘോഷിക്കാൻ കാര്യങ്ങളുണ്ടെങ്കിലും ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്,” ദി കനേഡിയൻ പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റോബോട്ടിക് സാങ്കേതികവിദ്യയായ ‘കാനഡാം’ (Canadarm), ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പിനായുള്ള സാങ്കേതിക ഉപകരണങ്ങൾ എന്നിവ നിർമ്മിച്ച് കാനഡ ആഗോള ബഹിരാകാശ രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
2024-ലെ കണക്കനുസരിച്ച് ഏകദേശം 3.8 ബില്യൺ ഡോളറിന്റെ സാമ്പത്തിക പങ്കാളിത്തമാണ് ബഹിരാകാശ മേഖല കാനഡയ്ക്ക് നൽകിയത്. ഔദ്യോഗികമായി വിരമിക്കുകയാണെങ്കിലും വീണ്ടുമൊരു അവസരം ലഭിച്ചാൽ 100 ശതമാനവും ബഹിരാകാശത്തേക്ക് തിരികെ പോകാൻ തയ്യാറാണെന്ന് ഹാൻസെൻ പറഞ്ഞു.
ചന്ദ്രന്റെ മുൻപ് കണ്ടിട്ടില്ലാത്ത വശങ്ങൾ നേരിട്ട് കണ്ട അനുഭവവും കാനഡയുടെയും ഹഡ്സൺ ബേയുടെയും വ്യൂ ബഹിരാകാശ പേടകത്തിന്റെ ജനലിലൂടെ കണ്ടതും അവിസ്മരണീയമാണെന്ന് അദ്ദേഹം ഓർത്തെടുത്തു. ബഹിരാകാശത്തുനിന്നുള്ള ഭൗമകാഴ്ചകൾ മനുഷ്യരാശിയോടും ഭൂമിയോടുമുള്ള തന്റെ സ്നേഹം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









