വാഷിംഗ്ടൺ/ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിൽ ആഴ്ചകളായി നടന്നു വന്നിരുന്ന വ്യാപാര ചർച്ചകൾ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അന്തിമ ധാരണയിലെത്താനാകാതെ പരാജയപ്പെട്ടു. ഇതിനെത്തുടർന്ന് കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അയച്ച പ്രസ്താവനയിലൂടെയാണ് ചർച്ചകൾ നിർത്തിവെച്ചതായും പ്രതിനിധികളോട് ഒട്ടാവയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചതായും അറിയിച്ചത്. പ്രധാന പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും കാനഡയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അത് പര്യാപ്തമല്ലെന്ന് കാർണി വ്യക്തമാക്കി.
‘ഡോളറിന് ഡോളർ’ തിരിച്ചടി
അമേരിക്കയുടെ ഈ നീക്കത്തിന് തത്തുല്യമായി ഉടൻ തന്നെ തിരിച്ചടിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു. “തങ്ങളുടെ തൊഴിലാളികളെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനായി കാനഡ അമേരിക്കൻ തീരുവയ്ക്ക് തത്തുല്യമായി (ഡോളറിന് ഡോളർ) തിരിച്ചടിക്കും,” കാർണി പറഞ്ഞു. തങ്ങളുടെ ഭാവി നിർണ്ണയിക്കാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ ; നാടുകടത്തലിന്റെ വക്കിലും കാനഡയോട് നന്ദി!; റോമാന്റെ 29 വർഷത്തെ ജീവിതം നിയമക്കുരുക്കിൽ
തൊട്ടുമുമ്പ് ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്ന് അവകാശപ്പെടുകയും തീരുവ ഏർപ്പെടുത്തുന്നത് മൂന്ന് ദിവസത്തേക്ക് നീട്ടിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചകളുടെ അവസാന നിമിഷത്തിൽ അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകൾ അന്യായവും സാമ്പത്തികമായി തങ്ങൾക്ക് ദോഷകരവുമാണെന്ന് കാനഡ കുറ്റപ്പെടുത്തിയിരുന്നു.
ബാധിക്കുന്ന മേഖലകൾ
അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് (USTR) നൽകുന്ന വിവരമനുസരിച്ച്, പ്രതിവർഷം ഏകദേശം 2,000 കോടി (20 ബില്യൺ) ഡോളറിന്റെ കനേഡിയൻ ഇറക്കുമതികളെയാണ് ഈ തീരുവ ബാധിക്കുന്നത്. ഹോക്കി സ്റ്റിക്കുകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, മദ്യം, ചില തരം വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇനി തീരുവ നൽകേണ്ടി വരും.
അതേസമയം, കാനഡ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ (Jamieson Greer) ആരോപിച്ചത്. അമേരിക്കൻ മദ്യത്തിന് കനേഡിയൻ പ്രവിശ്യകൾ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ കാനഡ കൂട്ടാക്കാത്തതാണ് ചർച്ച തകരാൻ പ്രധാന കാരണമായതെന്നും ഗ്രീർ പറഞ്ഞു.
1930-ലെ താരിഫ് ആക്റ്റിലെ ‘സെക്ഷൻ 338’ (Section 338) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം ഈ തീരുവ ചുമത്തിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. ഈ തീരുമാനം ഇരുരാജ്യങ്ങളിലെയും സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നും സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും യു.എസ്. ചേംബർ ഓഫ് കൊമേഴ്സും കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സും ആശങ്ക പ്രകടിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





