ചെന്നൈ : വിദ്യാർഥികൾ പ്രതിഷേധ പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിൽ തിരുത്തുമായി വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ. സ്കൂൾ-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവർക്ക് നൽകിയിരുന്ന വിലക്ക് നിർദേശമാണ് സർക്കാർ അടിയന്തരമായി പിൻവലിച്ചത്. ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും സംഘടിപ്പിക്കുന്ന പരിപാടികൾ ലക്ഷ്യമിട്ടാണ് കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് (ഡി.സി.ഇ) നേരത്തെ നിർദേശം പുറപ്പെടുവിച്ചിരുന്നത്.
വിദ്യാർഥികളുടെ അഭിപ്രായങ്ങൾ തെറ്റാണെങ്കിൽ പോലും അവർക്ക് പ്രതിഷേധിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. താനും മുൻപ് വിദ്യാർഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശം. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 17-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കൊളീജിയറ്റ് എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ സിന്തിയ സെൽവി പി ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാർക്കും പുതിയ തിരുത്ത് ഉത്തരവ് അയച്ചിട്ടുണ്ട്.
കോക്രോച്ച് ജനതാ പാർട്ടി ആഗസ്റ്റ് 15 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു നേരത്തെ സർക്കാരിന്റെ ഭാഗത്തുനിന്ന് വിലക്ക് വന്നത്. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റാണ് സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




