മോൺട്രിയൽ: ഓൾഡ് പോർട്ടിലെ സിപ്പ്ലൈനിൽ ഒരാൾ കുടുങ്ങിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ വിവാദം. യഥാർഥത്തിൽ അപകടമൊന്നും സംഭവിച്ചിരുന്നില്ലെന്നും ജീവനക്കാരൻ നടത്തിയ ഒരു ചലഞ്ചിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നതെന്നും സിപ്പ്ലൈൻ അധികൃതർ വ്യക്തമാക്കി. വീഡിയോ നീക്കം ചെയ്യുന്നതിനായി 300 ഡോളർ നൽകിയതായും അധികൃതർ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. Tyrolienne MTL Zipline ജീവനക്കാരൻ സിപ്പ്ലൈനിലൂടെ താഴേക്ക് പോയ ശേഷം തിരികെ മുകളിലേക്ക് കയറുന്ന ചലഞ്ച് നടത്തുകയായിരുന്നു. ഏറെ ശാരീരികശേഷി ആവശ്യമായ ഈ ശ്രമം ജീവനക്കാരൻ വിജയകരമായി പൂർത്തിയാക്കി. എന്നാൽ സിപ്പ്ലൈൻ പരിചയമില്ലാത്തവർക്ക് ദൃശ്യങ്ങൾ അപകടമായി തോന്നാമെന്ന് കമ്പനി പ്രസിഡന്റ് സാമുവൽ കഡോട്ട് പറഞ്ഞു.

അതിനിടെയാണ് ഹാലിഫാക്സിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ ലവ്പ്രീത് സിംഗ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിപ്പ്ലൈനിൽ ഒരാൾ കുടുങ്ങിയെന്നാണ് താൻ കരുതിയതെന്ന് സിംഗ് പറഞ്ഞു. വീഡിയോ അതിവേഗം വൈറലായി. ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ പത്ത് ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. എന്നാൽ അപകടമോ പരിക്കോ ഉപകരണ തകരാറോ ഉണ്ടായിട്ടില്ലെന്ന് കഡോട്ട് വ്യക്തമാക്കി. ജീവനക്കാരൻ പൂർണ നിയന്ത്രണത്തിലായിരുന്നെന്നും ദൃശ്യങ്ങളിൽ തന്നെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായതോടെ യഥാർഥത്തിൽ സംഭവിക്കാത്ത ഒരു അപകടത്തെക്കുറിച്ച് നിരവധി പേരെ ആശ്വസിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിംഗ്ുമായി ബന്ധപ്പെട്ടതായി കഡോട്ട് പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയ തന്റെ വരുമാന മാർഗമാണെന്നും വീഡിയോ നീക്കം ചെയ്താൽ വരുമാനം നഷ്ടപ്പെടുമെന്നും സിംഗ് മറുപടി നൽകിയതായി അദ്ദേഹം പറയുന്നു. വീഡിയോ നീക്കം ചെയ്യുന്നതിനായി 200 ഡോളറും തിരുത്തൽ വീഡിയോ തയ്യാറാക്കുന്നതിനായി 400 ഡോളറും സിംഗ് ആവശ്യപ്പെട്ടതായി കഡോട്ട് ആരോപിച്ചു. ഒടുവിൽ 300 ഡോളറിന് ഇരുവരും ധാരണയിലെത്തി.
READ MORE ; Canada PR ; കാനഡയുടെ PR നയം മാറുന്നു; 2027ൽ മുൻഗണന ‘ഹൈ-സ്കിൽ’ പ്രതിഭകൾക്ക്
വീഡിയോ നീക്കം ചെയ്തതിന് 300 ഡോളർ നൽകിയതായി കഡോട്ട് സ്ഥിരീകരിച്ചു. എന്നാൽ പിന്നീട് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതേസമയം, താൻ പണം ആവശ്യപ്പെട്ടത് ഭീഷണിപ്പെടുത്താനല്ലെന്നും സോഷ്യൽ മീഡിയ തന്റെ ബിസിനസാണെന്നും സിംഗ് വ്യക്തമാക്കി. പോസ്റ്റ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും തനിക്ക് പണം ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ തനിക്ക് ഓൺലൈനിൽ വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായും സിംഗ് ആരോപിച്ചു. അതേസമയം, തെറ്റായ വിവരം പ്രചരിച്ചാൽ അത് തിരുത്തുന്നത് കണ്ടന്റ് ക്രിയേറ്ററുടെ ഉത്തരവാദിത്തമാണെന്നാണ് കഡോട്ടിന്റെ നിലപാട്. പണം നൽകിയത് നിയമപരമായി എന്ത് വിഭാഗത്തിൽപ്പെടുമെന്ന് ഇനി പൊലീസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 2015 മുതൽ പ്രവർത്തിക്കുന്ന മോൺട്രിയൽ ഓൾഡ് പോർട്ട് സിപ്പ്ലൈൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ സിപ്പ്ലൈൻ ഉപയോഗിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




