ഒന്റാറിയോ; വിൻഡ്സർ അതിർത്തിയിൽ 120 കിലോഗ്രാമിലധികം കൊക്കെയ്ൻ പിടിച്ചെടുത്ത് 13 മില്യൺ ഡോളറിലേറെ മൂല്യമുള്ളതായി വിലയിരുത്തപ്പെട്ട കേസിൽ നിർണായക വിധിയുമായി കോടതി. പ്രതിയായ ഹരീന്ദർ സിങ് സൈനിക്കെതിരായ എല്ലാ കുറ്റങ്ങളും ഒന്റാറിയോ സുപീരിയർ കോടതി സ്റ്റേ ചെയ്തു. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) ഉദ്യോഗസ്ഥർ പ്രതിയുടെ ചാർട്ടർ അവകാശങ്ങൾ ഏഴു തവണ ലംഘിച്ചതാണ് കേസിന്റെ വിചാരണ തന്നെ തുടരാനാകാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന് കോടതി വിലയിരുത്തി.
2023 ഒക്ടോബർ 29-നാണ് ഡെട്രോയിറ്റിൽ നിന്ന് അംബാസഡർ പാലം വഴി സൈനി കാനഡയിലേക്ക് പ്രവേശിച്ചത്. പുകയില കടത്തുമായി ബന്ധപ്പെട്ട നിരീക്ഷണ പട്ടികയിലുണ്ടായിരുന്നതിനാൽ അതിർത്തി ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയ്ക്കിടെ കാനഡൻ 20 ഡോളറിന്റെ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. തുടർന്ന് ട്രെയിലർ പരിശോധിച്ചപ്പോൾ 120 കിലോഗ്രാമിലധികം കൊക്കെയ്ൻ കണ്ടെത്തുകയും തെരുവ് വിപണിയിൽ ഇതിന് 10.8 മുതൽ 13.2 മില്യൺ ഡോളർ വരെ വിലവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുകയും ചെയ്തു.
എന്നാൽ മയക്കുമരുന്ന് കണ്ടെത്തുന്നതിന് മുമ്പുള്ള ആറു മുതൽ ഏഴു മണിക്കൂർ വരെ നടന്ന നടപടികളിലാണ് ഗുരുതര നിയമലംഘനങ്ങൾ നടന്നതെന്ന് ജസ്റ്റിസ് ജെന്നിഫർ ബെസയർ കണ്ടെത്തി. അഭിഭാഷകനുമായി സംസാരിക്കാനുള്ള അവകാശം വൈകിപ്പിച്ചത്, നിർബന്ധിച്ച് ചോദ്യം ചെയ്തത്, മേലുദ്യോഗസ്ഥന്റെ അനുമതിയോ മതിയായ കാരണമോ ഇല്ലാതെ പൂർണ നഗ്നനാക്കി സ്ട്രിപ്പ് സെർച്ച് നടത്തിയത് തുടങ്ങി ഏഴു തവണ ചാർട്ടർ അവകാശങ്ങൾ ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. “പ്രതിയെ പൂർണമായും നഗ്നനാക്കിയത് തീർത്തും അനാവശ്യവും അപമാനകരവുമായിരുന്നു. ഇത്തരം പരിശോധനയ്ക്ക് ആവശ്യമായ നിയമപരമായ അടിസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല,” വിധിയിൽ കോടതി വിമർശിച്ചു.
2001-ൽ കാനഡ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾക്ക് വിരുദ്ധമായ രീതിയിലായിരുന്നു അതിർത്തി ഏജൻസിയുടെ നയമെന്നും കോടതി നിരീക്ഷിച്ചു. 2024 ജൂലൈയിൽ നയം പുതുക്കിയെങ്കിലും അത് പ്രായോഗികമായി നടപ്പാക്കിയിട്ടില്ലെന്നും, കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദേശങ്ങളെക്കുറിച്ച് അറിവുപോലും ഇല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊക്കെയ്ൻ ഇറക്കുമതി, കടത്തിനായി കൈവശം വയ്ക്കൽ, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വച്ചത് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് സൈനിക്കെതിരെ ചുമത്തിയിരുന്നത്. കുറ്റം തെളിഞ്ഞിരുന്നെങ്കിൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസാണിതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഭരണഘടനാപരമായ അവകാശങ്ങൾ ഇത്രയധികം ഗുരുതരമായി ലംഘിക്കപ്പെട്ട സാഹചര്യത്തിൽ വിചാരണ തുടരുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള പൊതുജനവിശ്വാസത്തെ തന്നെ തകർക്കുമെന്നും അതിനാൽ കേസിലെ എല്ലാ കുറ്റങ്ങളും സ്റ്റേ ചെയ്യുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും കോടതി വിധിച്ചു.
വിധിയെ സ്വാഗതം ചെയ്ത പ്രതിഭാഗം അഭിഭാഷകൻ റഫിക് കോട്സി, “കുറ്റത്തിന്റെ ഗൗരവം എന്തുതന്നെയായാലും കാനഡയിലെ ഓരോ വ്യക്തിയുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ആ അവകാശങ്ങൾ കാത്തുസൂക്ഷിക്കുകയാണ് കോടതിയുടെ പ്രധാന ഉത്തരവാദിത്തം,” എന്ന് പ്രതികരിച്ചു. അതേസമയം, കേസിലെ വിധി വിശദമായി പരിശോധിച്ചുവരികയാണെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസിയും അറിയിച്ചു
Case involving seizure of 120 kg of cocaine: Court stays charges after finding that the accused's rights were violated.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






