ഒന്റാരിയോ; കാനഡയിലെയും അമേരിക്കയിലെയും ചില പ്രദേശങ്ങളിലെ ബ്രൗൺ ബുൾഹെഡ് ക്യാറ്റ്ഫിഷുകളുടെ ശരീരത്തിൽ കണ്ടെത്തിയിരുന്ന കറുത്ത നിറത്തിലുള്ള അസാധാരണ ചർമ്മമുറിവുകൾ സാധാരണ രോഗമല്ലെന്നും, മത്സ്യങ്ങളിൽ നിന്ന് മത്സ്യങ്ങളിലേക്ക് നേരിട്ട് പകരാൻ കഴിയുന്ന അപൂർവമായ ചർമ്മ കാൻസറാണെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. ക്യൂബെക്കിനും വെർമോണ്ടിനും ഇടയിലുള്ള മെംഫ്രെമഗോഗ് തടാകത്തിൽ 2012 മുതൽ ഇത്തരം ലക്ഷണങ്ങൾ വർധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് മെലനോമ എന്ന ഗുരുതരമായ ചർമ്മ കാൻസറാണെന്ന് കണ്ടെത്തിയത്. ആദ്യം വൈറസ് ബാധയോ മലിനീകരണമോ കാരണമാകാമെന്നാണ് ഗവേഷകർ കരുതിയിരുന്നത്.
ട്യൂമറുകളുടെയും രോഗബാധിത മത്സ്യങ്ങളുടെയും ഡി.എൻ.എ പരിശോധിച്ചപ്പോൾ, കാൻസർ കോശങ്ങൾ മത്സ്യങ്ങളുടെ ശരീരത്തേക്കാൾ പരസ്പരം കൂടുതൽ ജനിതകസാമ്യമുള്ളതാണെന്ന് കണ്ടെത്തി. ഇതിലൂടെ രോഗം പടരുന്നത് കാൻസർ കോശങ്ങൾ തന്നെയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. മുട്ടയിടുന്ന കാലത്ത് വലിയ മത്സ്യങ്ങൾ ആഴം കുറഞ്ഞ വെള്ളത്തിൽ കൂട്ടമായി ചേരുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
പ്രദേശത്തെ മണ്ണിലുള്ള സ്വാഭാവിക ആർസെനിക് സാന്നിധ്യവും രോഗവികാസത്തിൽ പങ്കുവഹിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പഠനഫലങ്ങൾ Nature ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃഗലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള നാലാമത്തെ പകർച്ച കാൻസറാണിത്. മത്സ്യങ്ങളിലോ ശുദ്ധജലജീവികളിലോ ഇത്തരമൊരു കാൻസർ കണ്ടെത്തുന്നത് ഇതാദ്യമായാണ്. മനുഷ്യരിലേക്ക് ഈ കാൻസർ പകരുകയോ മറ്റ് ജീവിവർഗങ്ങളിൽ നിലനിൽക്കുകയോ ചെയ്യില്ലെന്നും, മെംഫ്രെമഗോഗ് തടാകത്തിൽ നിന്നുള്ള കുടിവെള്ളത്തിനും നിലവിൽ ഭീഷണിയില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
അതേസമയം ട്യൂമർ ബാധിച്ച മത്സ്യങ്ങൾ ഭക്ഷണമായി ഉപയോഗിക്കുന്നത് വ്യക്തിപരമായി ഒഴിവാക്കുമെന്നാണ് പഠനസംഘത്തിലെ ചില ശാസ്ത്രജ്ഞർ പറയുന്നത്. ന്യൂ ബ്രൺസ്വിക്കും ന്യൂ ഇംഗ്ലൻഡിലുമുള്ള മറ്റ് തടാകങ്ങളിലും സമാന ലക്ഷണങ്ങളുള്ള ക്യാറ്റ്ഫിഷുകളെ കണ്ടെത്തിയതോടെ, ഇത്തരത്തിലുള്ള പകർച്ച കാൻസറുകൾ മുമ്പ് കരുതിയതിലേറെ വ്യാപകമായിരിക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിലയിരുത്തൽ.
Study links black spots on catfish to cancer; confirmation that the disease is spreading among the fish.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






