ലേക്സൈഡ്: ലേക്സൈഡ് (RM of Lakeside) ഉൾപ്പെടെയുള്ള പ്രവിശ്യാ മേഖലകളിൽ മഞ്ഞുരുകൽ വൈകിയതിനെത്തുടർന്നുണ്ടായ പ്രളയക്കെടുതി രൂക്ഷമാകുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ വഷളായതോടെ ക്വിൽ ലേക്ക് (Quill Lake) മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമായതെന്ന് ലേക്സൈഡ് റീവ് ജേസൺ ഫ്രീസൺ അറിയിച്ചു. വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ രാത്രി വൈകിയും ഗ്രേഡറുകൾ ഉപയോഗിച്ച് റോഡുകൾ ഉയർത്താനും കലുങ്കുകൾ തുറന്നുവിടാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും സ്ഥിതി നിയന്ത്രണാതീതമാണ്.
പ്രളയത്തെത്തുടർന്ന് മേഖലയിലെ 54 ഇടങ്ങളിൽ റോഡുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഭൂരിഭാഗം ഗ്രിഡ് റോഡുകളും അടച്ചതോടെ ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികളെ സ്കൂളുകളിൽ എത്തിക്കാനോ അത്യാവശ്യ കാര്യങ്ങൾക്കായി ടൗണിൽ പോകാനോ കഴിയാതെ അൻപതോളം മൈലുകൾ ചുറ്റിക്കറങ്ങേണ്ട സാഹചര്യമാണെന്ന് ഫ്രീസൺ പറഞ്ഞു. നിലവിലെ വെള്ളപ്പൊക്കം വരാനിരിക്കുന്ന കൃഷിയിറക്കൽ സീസണിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ക്വിൽ ലേക്കിന് പടിഞ്ഞാറുള്ള വാട്സൺ (Watson) ടൗണിലും പ്രളയം കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പല വീടുകളുടെയും പിൻമുറ്റം തടാകത്തിന് സമാനമായി വെള്ളത്തിനടിയിലാണ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ രണ്ടടിയോളം ഉയരത്തിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഹൈവേയിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ സുരക്ഷ മുൻനിർത്തി ഗതാഗതം വഴിതിരിച്ചുവിട്ടു.
വാട്സൺ ഫയർ ഡിപ്പാർട്ട്മെന്റും ക്വിൽ ലേക്ക് ഫയർ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. അത്യാഹിത സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ അഗ്നിശമന സേന പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ അയൽഗ്രാമങ്ങൾ തമ്മിലുള്ള സഹകരണം ആശ്വാസകരമാണെന്ന് ഫയർ ചീഫ് മൈക്ക് ബ്രോസ്റ്റ് വ്യക്തമാക്കി. കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ജനങ്ങൾ സുരക്ഷിതരാണെന്നും ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രദേശവാസികൾ പ്രത്യാശ പ്രകടിപ്പിച്ചു.
Delayed snowmelt; followed by heavy flooding, state of emergency declared in Lakeside
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




