സസ്കാറ്റൂൺ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സസ്കാച്ചവാൻ പ്രവിശ്യ സുരക്ഷിതവും സുസ്ഥിരവുമായ നിക്ഷേപ സൗഹൃദ മേഖലയായി മാറുന്നു. പ്രവിശ്യയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തി വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രീമിയർ സ്കോട്ട് മോ വ്യക്തമാക്കി. സസ്കാറ്റൂണിലെ പ്രേരി ലാൻഡ് പാർക്കിൽ നടന്ന ‘സസ്കാച്ചുവൻ മൈനിംഗ് സപ്ലൈ ചെയിൻ ഫോറത്തിൽ’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ നിന്നും ആഗോളതലത്തിൽ തന്നെ നിർണ്ണായകമായ യുറേനിയം, പൊട്ടാഷ് തുടങ്ങിയ ഖനിജങ്ങളുടെ പ്രധാന കേന്ദ്രമായി സസ്കാച്ചുവൻ മാറിയിരിക്കുകയാണെന്ന് സ്കോട്ട് മോ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യാപാര മേഖലയിലെ വെല്ലുവിളികൾക്കിടയിലും സസ്കാച്ചുവനിലെ വൈവിധ്യമാർന്ന വിഭവങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് മികച്ച വിശ്വാസ്യത നൽകുന്നുണ്ട്.
ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി പ്രവിശ്യയിലെ ജനങ്ങളുടെയും കമ്പനികളുടെയും ഭാവി സുരക്ഷിതമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി വിതരണ ശൃംഖല ആധുനികീകരിക്കുന്നതിനായി സസ്ക് പവർ (SaskPower) നടപ്പിലാക്കുന്ന വൻകിട പദ്ധതികളെക്കുറിച്ചും പ്രീമിയർ വിശദീകരിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടിയിലധികം ഡോളറാണ് സസ്ക് പവർ ചിലവിടുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ-വടക്കൻ ഗ്രിഡുകളെ നേരിട്ട് ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 2050-ഓടെ കാർബൺ മലിനീകരണം പൂർണ്ണമായും ഇല്ലാതാക്കുക (Net-zero emissions) എന്ന ലക്ഷ്യത്തോടെ ആണവോർജ്ജ മേഖലയിലേക്കും പ്രവിശ്യ ശക്തമായ ചുവടുവെപ്പുകൾ നടത്തുകയാണ്.
ഖനന മേഖലയുടെ വളർച്ചയ്ക്ക് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സസ്കാച്ചുവൻ മൈനിംഗ് അസോസിയേഷൻ പ്രസിഡന്റ് പാം ഷ്വാൻ അഭിപ്രായപ്പെട്ടു. അതഹാബാസ്ക ബേസിനിൽ യുറേനിയം ഖനനത്തിന് അനുമതി ലഭിച്ച ഡെനിസൺ മൈൻസ്, നെക്സ്ജെൻ എനർജി തുടങ്ങിയ കമ്പനികൾക്ക് പുതിയ പദ്ധതികൾ ആശ്വാസകരമാകും.
നിലവിൽ പ്രവിശ്യയുടെ ഉൽപ്പാദന ശേഷി പൂർണ്ണമായും ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, പുതിയ ഗ്രിഡ് വികസനം ഖനന മേഖലയിലെ വൻകിട നിക്ഷേപങ്ങൾ നിലനിർത്താൻ സഹായിക്കും. വരും വർഷങ്ങളിൽ സസ്കാച്ചുവന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി ഖനന മേഖലയായിരിക്കുമെന്ന ഉറപ്പോടെയാണ് ഫോറം സമാപിച്ചത്.
Saskatchewan shines in global market; Mining sector and nuclear energy drive economic growth
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



