കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയിൽ 1203 ഇന്ത്യൻ പൗരന്മാർ മരിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിൽ ഭൂരിഭാഗം മരണങ്ങളും വാർധക്യം, രോഗങ്ങൾ തുടങ്ങിയ സ്വാഭാവിക കാരണങ്ങളാലാണ് സംഭവിച്ചതെന്നും സർക്കാർ വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കാനഡയിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാരുടെ എണ്ണം, മരണകാരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“മന്ത്രാലയത്തിൽ ലഭ്യമായ വിവരമനുസരിച്ച്, 2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ ആകെ 1203 ഇന്ത്യൻ പൗരന്മാർ കാനഡയിൽ മരണപ്പെട്ടു. ഈ മരണങ്ങളിൽ ഭൂരിഭാഗവും വാർധക്യം അല്ലെങ്കിൽ രോഗങ്ങൾ പോലെയുള്ള സ്വാഭാവിക കാരണങ്ങളാലാണ് സംഭവിച്ചത്. അപകടങ്ങൾ, അക്രമങ്ങൾ, ആത്മഹത്യ, കൊലപാതകങ്ങൾ തുടങ്ങിയ അസ്വാഭാവിക മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു,” മന്ത്രി പറഞ്ഞു. വർഷം തിരിച്ചുള്ള കണക്കുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
2020: 120 മരണം
2021: 160 മരണം
2022: 198 മരണം
2023: 336 മരണം
2024: 389 മരണം
ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന വിഷയത്തിന് സർക്കാർ മുൻഗണന നൽകുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഈ കാലയളവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ 757 ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങളോ ചിതാഭസ്മമോ കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ സാധിച്ചു. വിദേശത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിനും മന്ത്രാലയത്തിന് വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും സിംഗ് അറിയിച്ചു.
Over 1,200 Indians died in Canada during 2020-2024



